ഉദയ്പൂർ: കോൺഗ്രസ് പാർട്ടി കൂടുതലായി ജനങ്ങളിലേക്കിറങ്ങണമെന്ന് രാഹുൽ ഗാന്ധി. പദവി നോക്കാതെ നേതാക്കൾ ജനങ്ങളിലേക്കിറങ്ങണം. നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറുക്കുവഴികളോ ഷോർട്ട്-കട്ടോ ഉപയോഗിച്ചിട്ട് കാര്യമില്ലെന്നും വിയർത്തേ മതിയാകൂവെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ഉദയ്പൂരിൽ ചിന്തൻ ശിബിർ പൂർത്തിയായ വേളയിലാണ് രാഹുലിന്റെ വാക്കുകൾ.
ഓന്നോ രണ്ടോ ദിവസമല്ല, മാസങ്ങൾ കഷ്ടപ്പെടാൻ തയ്യാറാകണം. കർഷകർക്കും തൊഴിലാളികൾക്കുമിടയിൽ ഇറങ്ങിച്ചെല്ലണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 400ഓളം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. അതേസമയം ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രം സീറ്റ് നൽകുന്ന രീതി അവലംബിക്കുന്നതിനും പ്രവർത്തക സമിതി അംഗീകാരം നൽകി. യുവാക്കൾക്ക് കൂടുതൽ അവസരം നൽകും. മുതിർന്ന നേതാക്കളെ മാറ്റിനിർത്തുകയില്ല. ഒരു നേതാവിന് ഒരു പദവി മാത്രം നൽകാനും ഇത് കൂടുതൽ പേർക്ക് അവസരം നൽകാൻ സഹായിക്കുമെന്നും ചിന്തൻ ശിബിറിൽ വിലയിരുത്തി. എഐസിസി മുതൽ താഴോട്ടുള്ള എല്ലാ പദവികളിലും 50 വയസിന് താഴെയുള്ളവർക്ക് 50 ശതമാനം സംവരണം നൽകും. ദേശീയതലത്തിൽ രാഷ്‌ട്രീയ കാര്യ സമിതി നിലവിൽ വരുമെന്നും രാഹുൽ പ്രഖ്യാപിച്ചു.
കേന്ദ്രസർക്കാരിനെതിരെയും രാഹുൽ രൂക്ഷ വിമർശനം നടത്തി. പാർലമെന്റിൽ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ഭരണഘടന അട്ടിമറിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ബാലറ്റിനായി രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും രാഹുൽ അറിയിച്ചു. അതേസമയം രാഹുൽ ദേശീയ പദയാത്ര നടത്തണമെന്ന് പ്രവർത്തക സമിതി നിർദേശിച്ചു. ഇതിനിടെ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന ആവശ്യം പ്രിയങ്ക വാദ്ര തള്ളി. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് വരണമെന്ന ആവശ്യം ചിന്തൻ ശിബിറിൽ ഉയർന്നിരുന്നു.
Comments