കിംഗ്സ്റ്റൺ: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ജമൈക്ക സന്ദർശനത്തിന് തുടക്കം. നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം കിംഗ്‌സ്റ്റണിലെ നോർമാൻ മാൻലി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി. ജമൈക്കൻ വംശജരിൽ നിന്നും ഇന്ത്യൻ പ്രവാസികളിൽ നിന്നും ഉജ്ജ്വല സ്വീകരണമാണ് രാഷ്‌ട്രപതി ഏറ്റുവാങ്ങിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രസിഡന്റ് ജമൈക്ക സന്ദർശിക്കുന്നത്.
ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ലോക്‌സഭാ എംപി രമാദേവി, സതീഷ് കുമാർ ഗൗതം തുടങ്ങിയവരാണ് രാഷ്‌ട്രപതിയെ അനുഗമിച്ചത്. രാഷ്‌ട്രപതിയ്‌ക്ക് ആചാരപരമായ സ്വാഗതവും ഗാർഡ്ഓഫ് ഓണറും നൽകിയാണ് ജമൈക്കക്കാർ സ്വീകരിച്ചത്. ജമൈക്കയിലെ ചീഫ് ഡിഫൻസ് സ്റ്റാഫിന്റെ അകമ്പടിയോടെയായിരുന്നു വിമാനത്താവളത്തിലെ സ്വീകരണം.
ജമൈക്കയുടെ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്, ഗവർണർ ജനറൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, പോലീസ് കമ്മീഷണർ എന്നിവർ പങ്കെടുത്തു. ജമൈക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മസാകുയി റുങ്‌സും അദ്ദേഹത്തിന്റെ ഭാര്യ സിങ്ചാർവോണും ഒപ്പമുണ്ടായിരുന്നു. ന്യൂകിംഗ്സ്റ്റമിലെ ഹോട്ടലിൽ എത്തിയപ്പോൾ ജമൈക്കക്കാരും ഇന്ത്യൻ പ്രവാസികളും രാഷ്‌ട്രപതിയ്‌ക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.
ജമൈക്കയിലെ നിരവധി നേതാക്കളുമായി രാഷ്‌ട്രപതി കൂടിക്കാഴ്‌ച്ച നടത്തും. ജമൈക്ക-ഇന്ത്യ സൗഹൃദ ഉദ്യാനം, അംബേദ്കർ അവന്യൂ തുടങ്ങിയവ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും. ജമൈക്കയിലെ ക്രിക്കറ്റ് താരങ്ങളുമായും രാഷ്‌ട്രപതി കൂടിക്കാഴ്‌ച്ച നിശ്ചയിച്ചിട്ടുണ്ട്. അവർക്ക് ക്രിക്കറ്റ് കിറ്റ് സമ്മാനിക്കും. ഇന്ത്യയും ജമൈക്കയും തമ്മിലുള്ള കായിക സഹകരണമേഖലയില ധാരണാപത്രം അന്തിമ ഘട്ടത്തിലാണ്. ഇതുസംബന്ധിച്ച ചർച്ചകളും നടക്കും.
ഇന്ത്യയും ജമൈക്കയും തമ്മിലുള്ള പരമ്പരാഗതമായ ജനാധിപത്യ മൂല്യങ്ങൾ, ചരിത്രത്തിന്റെ പൊതുവായ ബന്ധങ്ങൾ, ജനാധിപത്യ സംവിധാനം, കോമൺവെൽത്തിലെ അംഗത്വം, ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം, ക്രിക്കറ്റിനോടുള്ള സ്‌നേഹം എന്നിവയിൽ അധിഷ്ഠിതമായ സൗഹാർദ്ദപരമായ ചർച്ചകളും നടക്കും. ഈ മാസം 21ന് രാഷ്രപതി തിരികെ ഇന്ത്യയിലെത്തും.
Comments