ആഷ്ഗാബത്: തുർക്ക്‌മെനിസ്താനിൽ സ്ത്രീകളുടെ സൗന്ദര്യവർധക സേവനങ്ങൾക്ക് വിലക്ക്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുക, മുടി ഡൈ ചെയ്യുക, ബ്ലീച്ച് ചെയ്യുക, നഖം വെച്ചുപിടിപ്പിക്കുക, കൃത്രിമ കൺപീലികൾ വെക്കുക തുടങ്ങിയ കാര്യങ്ങൾ സ്ത്രീകൾ ചെയ്യുന്നതും രാജ്യത്ത് നിരോധിച്ചു.
കൂടുതൽ നിയന്ത്രണങ്ങൾ ഇനിയുമുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ചുണ്ടുകളുടെയും സ്തനങ്ങളുടെയും വലിപ്പം കൂട്ടുക, പുരികം കൃത്രിമമായി വരച്ചുചേർക്കുക എന്നിവ വരും ദിവസങ്ങളിൽ നിരോധിക്കുമെന്നാണ് വിവരം.
നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ നിരവധി പേരുടെ തൊഴിലിന് ഭീഷണിയാകും. ഇതിനോടകം തന്നെ ഒരുപാട് പേരുടെ തൊഴിൽ നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ബ്യൂട്ടി സലൂണുകൾ വ്യാപകമായ അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
ഇറുകിയ വസ്ത്രങ്ങൾ, നീലനിറത്തിലുള്ള ജീൻസ് എന്നിവ ധരിക്കുന്നതിനും നിരോധനമുണ്ട്. വീതിയുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാമെന്നാണ് നിർദേശം. നിരോധിച്ച സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ച പല സ്ത്രീകളെയും പോലീസ് പിടിച്ചതായും പിഴ അടപ്പിച്ചതായും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗന്ദര്യ വസ്തുക്കളിൽ ഏർപ്പെടുത്തിയ നിരോധനം കൂടാതെ മറ്റ് നിയന്ത്രണങ്ങളും സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളോടൊപ്പം മാത്രമേ സ്ത്രീകൾ യാത്ര ചെയ്യാവൂവെന്നാണ് നിർദേശം. കാറിന്റെ മുൻസീറ്റിൽ സ്ത്രീകൾ ഇരിക്കുന്നതിനും വിലക്കുണ്ട്.
എന്തുകൊണ്ടാണ് ഇത്രയുമധികം വിലക്കുകൾ പ്രാബല്യത്തിൽ വരുത്തുന്നത് എന്നതിന് വ്യക്തമായ വിശദീകരണങ്ങൾ ഒന്നും തന്നെ അധികൃതർ നൽകിയിട്ടില്ല. പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഉദ്ദേശിക്കുന്നതെന്നാണ് വിലയിരുത്തൽ. നിരോധനങ്ങളുടെ പട്ടിക തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.
Comments