കെജിഎഫിനൊപ്പം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ബീസ്റ്റ്. എന്നാൽ ചിത്രത്തിന് ഒടിടിയിലും തീയേറ്ററിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. രണ്ടിടത്തും കടുത്ത വിമർശനമാണ് ചിത്രം നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം വീണ്ടും വിമർശനങ്ങൾക്ക് വഴിയൊരുക്കുകയാണ്. ഇന്ത്യൻ വ്യോമസേനയിലെ ഒരു പൈലറ്റാണ് ഇപ്പോൾ വിമർശനവുമായി എത്തിയിരിക്കുന്നത്.
പാകിസ്താനിൽ കയറി തീവ്രവാദത്തലവനെ ചുരുട്ടിക്കെട്ടി പോർ വിമാനത്തിലിട്ട ശേഷം സ്വയം വിമാനം പറത്തി ഇന്ത്യയിലേക്ക് വരുന്നതാണ് ചിത്രത്തിലെ സീൻ. തീയേറ്റർ റിലീസ് കഴിഞ്ഞപ്പോഴും സീൻ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളോ സാമാന്യ യുക്തിയോ ഇല്ലാതെയാണ് ഇത് ചിത്രീകരിച്ചതെന്നാണ് ലഭിച്ച വിമർശനങ്ങൾ. ‘എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്’ എന്ന അടിക്കുറിപ്പോടെ വ്യോമസേനയിലെ പൈലറ്റായ സാജൻ ഐഎഎഫ് ആണ് എത്തിയിരിക്കുന്നത്.
ട്വീറ്റിൽ പ്രതികരണവുമായി റിട്ട. മേജർ ജനറൽ അമിത് ബൻസാലും എത്തി. ‘ എന്താണിത്… എന്റെ തലച്ചോറ് മരവിച്ച് പോയി.. കൂടുതലൊന്നും ചിന്തിക്കാൻ വയ്യ, സാമാന്യ യുക്തി പോലും ഇല്ലല്ലോ…’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. 5000ത്തിന് മുകളിൽ റീ ട്വീറ്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. കൂടുതൽ പേരും ചിത്രത്തെ വിമർശിച്ചാണ് എത്തിയത്. ചിലർ സീനിൽ വിജയ് ഉപയോഗിച്ചിരിക്കുന്ന മാസ്‌ക്കും, സീറ്റും എല്ലാം മാർക്ക് ചെയ്തും വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ‘മിൽട്ടന്റെ ബോട്ടിലിനെന്താ സീറ്റിൽ കാര്യം’ എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്.
സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ വിജയ് കുറച്ച് കൂടി ശ്രദ്ധിക്കണമെന്നും യുക്തിയ്‌ക്ക് നിരക്കാത്ത രംഗങ്ങൾ ഒഴിവാക്കേണ്ടത് സംവിധായകരാണെന്നും ഒരു വിഭാഗം ആളുകൾ കമന്റ് ചെയ്യുന്നു. നഗരത്തിലെ ഒരു ഷോപ്പിംഗ് മാൾ പിടിച്ചെടുത്ത് സന്ദർശകരെ തീവ്രവാദികൾ ബന്ദികളാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ബീസ്റ്റ് പറയുന്നത്. സന്ദർശകർക്കിടയിൽ ഉൾപ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
What was this???????? my brain is numb… Can not think further… all logic has gone in the drain…
— Major Amit Bansal (Retd) (@majoramitbansal) May 16, 2022
Comments