ബംഗളൂരു : കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്‌ക്കിടെ സീരിയൽ നടി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നടി ചേതന രാജിന്റെ മരണത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കിന് അംഗീകാരമില്ലെന്ന് കണ്ടെത്തി. ബംഗളൂരു രാജാജി നഗറിൽ പ്രവർത്തിച്ചിരുന്ന ഷെട്ടീസ് കോസ്‌മെറ്റിക്‌സ് ക്ലിനിക്കിലാണ് നടി ശസ്ത്രക്രിയ നടത്തിയത്. മരണത്തിന് പിന്നാലെ ഷെട്ടീസ് ക്ലിനിക്കിലെ ഡോക്ടർമാരും ജീവനക്കാരും ഒളിവിലാണ്.
തിങ്കളാഴ്ച രാവിലെ 8.30 നാണ് ബെംഗളൂരുവിലെ രാജാജിനഗറിലെ നവരംഗ് തീയേറ്ററിന് എതിർ വശത്തുള്ള ഷെട്ടീസ് കോസ്‌മെറ്റിക് ക്ലിനിക്കിൽ നടി ചേതന രാജ് എത്തിയത്. വീട്ടുകാരോട് വിവരം അറിയിക്കാതെ കൂട്ടുകാരുമൊത്താണ് നടി ശസ്ത്രക്രിയയ്‌ക്ക് എത്തിയത്. ശസ്ത്രക്രിയക്കായി ക്ലിനിക്ക് വലിയ തുകയാണ് വാങ്ങിയിരുന്നത്. രണ്ട് ഡോക്ടർമാരും രണ്ട് അനസ്തീസിസ്റ്റുമാണ് ഈ ക്ലിനിക്കിലുള്ളത്. പതിനൊന്ന് മണിയോടെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. പിന്നാലെ ചേതന രാജിന് കടുത്ത ശ്വാസതടവും തളർച്ചയും അനുഭവപ്പെടുകയായിരുന്നു. ശ്വാസകോശത്തിലും കരളിലും വെള്ളം അടിഞ്ഞുകൂടി. ഇതിന് പിന്നാലെ നടി ബോധരഹിതയാവുകയായിരുന്നു.
തുടർന്ന് വൈകീട്ടോടെ ക്ലിനിക്കിലെ ഡോക്ടർമാർ നടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിയായ കാഡെയിൽ എത്തിച്ചു. ഹൃദയാഘാതം സംഭവിച്ചുവെന്ന് പറഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 45 മിനിറ്റോളം സിപിആർ നൽകിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ നടി മരിച്ചിരുന്നുവെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പോലീസിൽ പരാതി നൽകി.
Comments