ബംഗളൂരു : കർണാടകയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നു. മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ചൊവ്വാഴ്ചയാണ് ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട് ഓർഡിനൻസിൽ ഒപ്പിട്ടത്. അടുത്ത സമ്മേളനത്തിൽ ഓർഡിനൻസ് നിയമനിർമ്മാണ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഓർഡിനൻസിന് അംഗീകാരം നൽകിയിരുന്നു. ഈ നിയമം ഒരു മതത്തിനും എതിരല്ലെന്നും, നിർബന്ധിത മതപരിവർത്തനത്തെ മാത്രമേ എതിർക്കുന്നുള്ളൂവെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചിരുന്നു.
ഒരു വ്യക്തിയെ ഒരു മതത്തിൽ നിന്ന് നേരിട്ടോ അല്ലാതെയോ നിർബന്ധിച്ച് മതം മാറ്റുകയോ അതിന് പ്രേരിപ്പിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യരുത് എന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. നിർദിഷ്ട നിയമമനുസരിച്ച്, മതം മാറുന്ന വ്യക്തിയുടെ കുടുംബാംഗങ്ങൾക്കോ, അവരുമായി ബന്ധമുള്ള ആളുകൾക്കോ, സഹപ്രവർത്തകർക്കോ പോലും മതപരിവർത്തനം സംബന്ധിച്ച പരാതികൾ ഫയൽ ചെയ്യാം.
നിയമം ലംഘിച്ച് മതംമാറ്റുന്നവർക്ക് 3-5 വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. എസ് സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവരെയും പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും മതം മാറ്റുന്നവർക്ക് 3-10 വർഷം തടവും 50,000 രൂപ പിഴയും നിർദേശിച്ചിട്ടുണ്ട്.
Comments