ഹെെദരാബാദ് : ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തിന് സംരക്ഷണം ഒരുക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി രംഗത്ത്. കോടതി ഉത്തരവ് തെറ്റും അന്യായവുമാണെന്ന് നേതാവ് ആരോപിച്ചു. ഈ ഉത്തരവ് സ്റ്റേ ചെയ്യുമെന്ന് വിശ്വസിക്കുന്നതായും ഒവൈസി പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രഭൂമിയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തിൽ ആ സ്ഥലം സംരക്ഷിക്കാൻ വാരണാസി കോടതി ജില്ലാ മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകിയിരുന്നു. സുപ്രീം കോടതിയും ഈ നിർദ്ദേശം തന്നെ മുന്നോട്ട് വെച്ചു. ഇതിന് പിന്നാലെയാണ് ഒവൈസി ആരോപണവുമായി എത്തിയത്.
ഇത് തികച്ചും ഗുരുതരമായ നടപടിയാണെന്ന് ഒവൈസി പറഞ്ഞു. മറ്റ് പാർട്ടികളുടെ അപേക്ഷ കേൾക്കാതെ കോടതി നടപടിയെടുക്കാനാവില്ല. വിചാരണ കോടതിയുടെ ഉത്തരവ് അന്യായവും നിയമവിരുദ്ധവുമാണെന്ന് ഒവൈസി പറഞ്ഞു. നമാസ് ചെയ്യാൻ 20 പേർക്ക് മാത്രമേ അനുമതിയുള്ളൂ എന്നും ഒവൈസി ആരോപിച്ചു.
മൂന്ന് ദിവസമായി നടത്തിയ സർവ്വേയിൽ മസ്ജിദിൽ നിന്ന് ശിവലിംഗം കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചിരുന്നു. കാലപ്പഴക്കം ചെന്ന ഈ ശിവലിംഗത്തിന് കുറേയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രദേശം സീൽ ചെയ്യാൻ ഉത്തരവിട്ടത്. പോലീസ് കമ്മീഷണർക്കും സിആർപിഎഫിനുമാണ് സംരക്ഷണത്തിന്റെ ചുമതല. മസ്ജിദിനുള്ളിലെ സർവ്വേയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ മുസ്ലീം കമ്മിറ്റി ഉൾപ്പെടെ അപേക്ഷ സമർപ്പിച്ചെങ്കിലും ഇത് തള്ളിയിരുന്നു. ഇതിനെതിരെ ഇവർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments