ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ശിക്ഷ ഇളവ് നൽകി. പേരറിവാളനെ ജയിൽ മോചിതനാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമാണ് നടപടി. 31 വർഷത്തിന് ശേഷമാണ് പേരറിവാളന് മോചനം ലഭിക്കുന്നത്. ജയിൽ മോചനത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളൻ സുപ്രീം കോടതിയെ സമീപിച്ചത്.
വർഷങ്ങൾ കഴിഞ്ഞിട്ടും തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ ഗവർണർ തീരുമാനമെടുക്കാത്തതിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജസ്റ്റിസ് എൽ നാഗേഷ് റാവു അദ്ധ്യക്ഷനായ ബെഞ്ച് എല്ലാ കക്ഷികളുടേയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാ കാലയളവിലെ നല്ലനടപ്പും മാനുഷിക പരിഗണനയും വെച്ച് പേരറിവാളന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂണിൽ അറസ്റ്റിലായപ്പോൾ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു പ്രായം. ഗൂഢാലോചനയുടെ സൂത്രധാരനും എൽടിടിഇ പ്രവർത്തകനുമായ ശിവരശനു പേരറിവാളൻ രണ്ട് ബാറ്ററി സെൽ വാങ്ങിനൽകിയെന്നും ഇതാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബിൽ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിലായി 26 വർഷങ്ങൾക്ക് ശേഷമാണ് പേരറിവാളന് പരോൾ ലഭിക്കുന്നത്.
വധശിക്ഷയാണ് പേരറിവാളനു കോടതി വിധിച്ചത്. 23 വർഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, ശിവകീർത്തി സിങ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകൻ, സന്തൻ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. 31 വർഷത്തെ ജയിൽവാസത്തിനിടെ എട്ട് തവണയാണ് പേരറിവാളന് പരോൾ ലഭിച്ചത്. ജയിൽ മോചനത്തിനായി ഗവർണർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് പേരറിവാളനിപ്പോൾ.















