ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം മൂലം ഒരു വർഷം ലോകത്ത് 90 ലക്ഷം പേരെങ്കിലും മരിക്കുന്നതായി കണക്കുകൾ. ഇതുമായി ബന്ധപ്പെട്ട പുതിയ പഠനത്തിലാണ് ഈ വിവരം. വായുമലിനീകരണത്തിന്റെ കെടുതികൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇന്ത്യയും ചൈനയുമാണെന്നും പഠനത്തിൽ പറയുന്നു.
ഇന്ത്യയിൽ 20,40,000 വും ചൈനയിൽ 20,20,000 മരണവുമാണ് ഓരോ വർഷവും അന്തരീക്ഷ മലിനീകരണം മൂലം സംഭവിക്കുന്നത്. 2000 ത്തിന് ശേഷം കാറുകൾ, ട്രക്കുകൾ, വ്യാവസായിക മേഖല തുടങ്ങിയിടങ്ങളിൽ നിന്നുളള അന്തരീക്ഷ മലിനീകരണം 55 ശതമാനം വർദ്ധിച്ചതായും പഠനം പറയുന്നു. ലാൻസെറ്റ് പ്ലാനെറ്ററി ഹെൽത്ത് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇവർ മരിക്കുന്നത് നേരിട്ട് അന്തരീക്ഷ മലിനീകരണത്തിന്റെ ഇരകളായിട്ടല്ല. വായുമലിനീകരണത്തിന്റെ ഭാഗമായി വിവിധ രോഗങ്ങൾ പിടിപെട്ടാണ് ഈ മരണങ്ങളിൽ അധികവും. ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ അർബുദം, മറ്റ് ശ്വാസകോശ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പരിണിത ഫലമായി പിടിപെടുന്നത്.
വായുമലിനീകരണത്തിന് ഏറെ പഴികേട്ടിരുന്ന യുഎസിൽ ഇപ്പോൾ കാര്യങ്ങൾ ഏറെ ഭേദമാണെന്നാണ് പഠനം പറയുന്നത്. അന്തരീക്ഷ മലിനീകരണം മൂലമുളള ആഗോള മരണനിരക്കിൽ യുഎസ് ഏഴാം സ്ഥാനത്താണ്. 1,42,883 ആളുകളാണ് യുഎസിൽ ഒരു വർഷം വായുമലിനീകരണത്തിലൂടെ മരിക്കുന്നത്. ലോകത്ത് ഏറ്റവും ജനസംഖ്യയുളള രാജ്യങ്ങളായതുകൊണ്ടു തന്നെ ഇന്ത്യയിലെയും ചൈനയിലെയും മരണനിരക്കിൽ അതിശയോക്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സിഗരറ്റ് വലിച്ചും അതിന്റെ പുകയേറ്റും കൊല്ലപ്പെടുന്ന അത്രയും തന്നെ ആളുകൾ ആഗോളതലത്തിൽ അന്തരീക്ഷ മലിനീകരണത്തിലൂടെയും മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് പഠനം പറയുന്നു. ഇത് കുറയുന്നില്ലെന്നതാണ് ഏറെ ദു:ഖകരമെന്ന് ബോസ്റ്റൺ കോളജിലെ ഗ്ലോബൽ പൊല്യൂഷൻ ഒബ്‌സർവേറ്ററി ഡയറക്ടർ ഫിലിപ്പ് ലാൻഡ് റിഗൺ അഭിപ്രായപ്പെട്ടു.
Comments