സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാൻ സൂപ്പർമാൻ പോലെയുള്ള ഒരു സ്റ്റണ്ട് അനുകരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് 12 വയസ്സുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ ആണ് ദാരുണമായ സംഭവം. സൂപ്പർഹീറോയ്‌ക്ക് സമാനമായ ഒരു തുണി സുർജീത് കഴുത്തിൽ കെട്ടിയിരുന്നു. ഇത് കഴുത്തിൽ കുരുങ്ങിയാണ് മരണം സംഭവിച്ചത്. താൻ ഇരുന്ന രണ്ടടി പെട്ടിയിൽ നിന്ന് ചാടിയപ്പോൾ 11 വയസ്സുള്ള സഹോദരി അത് വീഡിയോവിൽ റെക്കോർഡ് ചെയ്തു.
സുർജീത് ചാടിയപ്പോൾ കഴുത്തിൽ ചുറ്റിയ തുണി ബോക്സിന്റെ അരികിൽ കുടുങ്ങി. കഴുത്ത് ഞെരിഞ് അബോധാവസ്ഥയിലായ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. സുർജീത്തിന്റെ ശ്വാസനാളത്തിന് തകരാർ സംഭവിച്ചതായും ഒടുവിൽ മരണത്തിലേക്ക് നയിച്ചതായും ഡോക്ടർമാർ അറിയിച്ചു.
സെക്ടർ 113 പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ശരദ് കാന്ത് ശർമ്മ പറഞ്ഞതിങ്ങനെ, ‘സൂപ്പർമാനെ പോലെ കഴുത്തിൽ കേപ്പുമായി പറക്കാൻ ശ്രമിക്കുകയായിരുന്നു സുർജീത്. സംഭവ സമയത്ത് നാല് സഹോദരിമാർ കൂടെ ഉണ്ടായിരുന്നു. 11 വയസ്സുകാരിയായ സഹോദരി അവനുവേണ്ടി വീഡിയോ റെക്കോർഡ് ചെയ്തു. ‘സൂപ്പർമാനെ അനുകരിക്കാൻ അവൻ കഴുത്തിൽ ഒരു തുണി കെട്ടി. കഷ്ടിച്ച് 2 അടി ഉയരമുള്ള ഒരു തടി പെട്ടിക്ക് മുകളിൽ നിന്ന് താഴേക്ക് ചാടി. അവൻ മൂന്ന് വരെ എണ്ണിയ ശേഷമാണ് ചാടിയത്. തുണിയുടെ മറ്റേ അറ്റം പെട്ടിയുടെ അഗ്രഭാഗത്ത് കുരുങ്ങുകയായിരുന്നു.
കഴുത്തിൽ കുരുക്ക് മുറുകിയ കുട്ടി കുഴഞ്ഞുവീണതായി പോലീസ് പറഞ്ഞു. ‘സുർജീത് വീണതിന് ശേഷം സഹോദരിമാർ ബഹളം വച്ചത് കേട്ടാണ് അവരുടെ അമ്മ വിവരം അറിയുന്നത്. സുർജീത്തിനെ ചികിത്സയ്‌ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് സെക്ടർ 30 ലെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. മൂന്ന് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ കുട്ടി മരിച്ചു.
Comments