തിരുവനന്തപുരം: മൺസൂൺ കെടുതി നേരിടുന്നതിനുള്ള അടിയന്തിര പ്രവൃത്തികൾക്കായി 6.60 കോടി രൂപ അനുവദിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ഇറിഗേഷൻ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് 20 ലക്ഷം രൂപ വീതമാണ് (4.8 കോടി രൂപ) അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമേ കടലാക്രമണം നേരിടാൻ ഒമ്പത് തീരദേശ ജില്ലകൾക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു. കടലാക്രമണ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കാനാണ് അനുമതി.
കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് മൺസൂണിന് മുന്നോടിയായുള്ള അടിയന്തിര പ്രവർത്തനങ്ങൾക്കായാണ് 20 ലക്ഷം അനുവദിച്ചിരിക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ പക്കൽ ഡിസാസ്റ്റർ മാനേജ്മെന്റ്-മൺസൂൺ തയ്യാറെടുപ്പുകൾക്കായി മറ്റു ഫണ്ടുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമാണ് പുതിയ ഫണ്ട് വിനിയോഗിക്കാൻ അനുമതി. തീരപ്രദേശങ്ങളിൽ അടിയന്തിര പ്രവൃത്തികൾക്ക് മാത്രമേ ഫണ്ട് ഉപയോഗിക്കാവൂ എന്നാണ് നിർദേശം. പ്രവൃത്തികളുടെ വിഡിയോ ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ വേണമെന്നും കർശന നിർദേശമുണ്ട്. ഇക്കുറി ഒരാഴ്ച മുൻപേ മൺസൂൺ കേരള തീരത്ത് എത്തുമെന്നാണ് നിഗമനം.
Comments