തൃശൂർ: ജില്ലയിൽ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ തുറന്നു. അഞ്ച് ഷട്ടറുകൾ തുറന്ന് ജലനിരപ്പ് 420 മീറ്ററിൽ നിലനിർത്തി.
മൂന്നരയോടെയാണ് ആദ്യഷട്ടർ തുറന്നത്. തുടർന്ന് മറ്റ് നാല് ഷട്ടറുകളും തുറന്നു. ഡാമിന്റെ 3, 4, 5, 6, 7 ഷട്ടറുകളാണ് തുറന്നത്. വൈകീട്ട് അഞ്ചോടെ ജലനിരപ്പ് 420 ആയി നിജപ്പെടുത്തി. ഡാം തുറന്നതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തീരവാസികളോട് ജാഗ്രതപുലർത്താൻ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ ആകെ 110 സെന്റീമീറ്റർ ഉയർത്തി. സമീപവാസികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് വ്യാഴാഴ്ചയും ശക്തമായ മഴയാണുണ്ടായത്. എറണാകുളം, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴ രേഖപ്പെടുത്തി. പന്ത്രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. വരുന്ന നാല് ദിവസം കൂടി കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Comments