ഇസ്താംബൂൾ: ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് നിഖാത് സരീൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ നിഖാതിനെ പ്രശംസിച്ച് എത്തി. ഇപ്പോഴിതാ നിഖാതിന്റെ പിതാവ് മുഹമ്മദ് ജമീലിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. മുൻ ക്രിക്കറ്റ് താരവും ഫുട്‌ബോൾ താരവുമാണ് മുഹമ്മദ് ജമീൽ.
തന്റെ നാല് പെൺ മക്കളിൽ ഒരാൾ കായിക രംഗത്തേയ്‌ക്ക് പോകണമെന്ന് മുഹമ്മദ് ജമീൽ ആഗ്രഹിച്ചിരുന്നു. നിഖാതിന്റെ മൂത്ത രണ്ട് സഹോദരിമാരും ഡോക്ടർമാരാണ്. മൂന്നാമത്തെ മകൾ നിഖാത് അത്‌ലറ്റിക്‌സ് തിരഞ്ഞെടുത്തു. അമ്മാവന്റെ ഉപദേശപ്രകാരം ബോക്‌സിംഗ് തിരഞ്ഞെടുത്ത നിഖാത് 14-ാം വയസ്സിൽ ലോക യൂത്ത് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പും നേടി.
‘ബോക്‌സിംഗിൽ ഒരു കരിയർ ഉണ്ടാക്കുക എന്നത് നിഖാതിനെ സംബന്ധിച്ചടുത്തോളം എളുപ്പമായിരുന്നില്ല. ഞങ്ങളുടെ സമുദായത്തിൽപ്പെട്ട എല്ലാ സ്ത്രീകളേയും അവൾ കണ്ടിരുന്നത് ബുർഖയിലാണ്. ഗെയിമിൽ പങ്കെടുക്കാനായി ഷോർട്ട്‌സും ടീഷർട്ടും ധരിക്കുമ്പോൾ ബന്ധുക്കൾ പലരും എതിർത്ത് വന്നിരുന്നു. പെൺകുട്ടികളെ കായിക രംഗത്ത് ഇറക്കരുതെന്നും ഇത്തരം വസ്ത്രങ്ങൾ ധരിപ്പിക്കരുതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു’ മുഹമ്മദ് ജമീൽ പറഞ്ഞു.
നിഖാതിനെ ഞങ്ങൾ പിന്തുണച്ചുവെന്നും ആ പിന്തുണയുടെ ഫലമാണ് ലോക ചാമ്പ്യൻഷിപ്പെന്നും പിതാവ് പറഞ്ഞു. നിഖാതിന്റെ ഈ നേട്ടം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും പ്രചോദനമാണെന്നും അഭിമാനമുണ്ടെന്നും ജമീൽ വ്യക്തമാക്കി. തായ്ലാൻഡിന്റെ ജുതാമസ് ജിറ്റ്പോംഗിനെ എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ അഭിമാനമായ നിഖാത് സരീൻ വിജയം കൈവരിച്ചത്.
വനിതകളുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയാണ് നിഖാത് സരീൻ. മേരി കോം കൂടാതെ സരിതാ ദേവി, ജെന്നി ആർ എൽ, ലേഖ കെസി എന്നിവരാണ് ലോക ബോക്സിംഗിൽ ഇതിന് മുമ്പ് സ്വർണം നേടിയ ഇന്ത്യൻ വനിതകൾ.
Comments