തിരുവനന്തപുരം: കെഎസ്ആർടിസി യൂണിയനുകൾക്കെതിരെ ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം വൈകിയതിന് പണിമുടക്ക് നടത്തിയത് ശരിയായില്ലെന്ന് ഗതാഗതമന്ത്രി പ്രതികരിച്ചു. അഞ്ചാം തിയതി പണിമുടക്ക് നടന്നില്ലായിരുന്നുവെങ്കിൽ മെയ് 10ന് മുമ്പേ ശമ്പളം നൽകാൻ കഴിയുമായിരുന്നുവെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
ശമ്പളം വൈകുന്നതിന് പണിമുടക്ക് പരിഹാരമല്ല. പണിമുടക്കിയാൽ സാമ്പത്തിക പ്രതിസന്ധി വർധിക്കുക മാത്രമാണുണ്ടാകുന്നത്. പ്രതിസന്ധി രൂക്ഷമാകാതെ ചെലവ് കുറച്ചുകൊണ്ട് ധനസമാഹരണം നടത്താനുള്ള മാർഗവും എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നൽകാനുള്ള വഴിയുമാണ് പരിശോധിക്കുന്നത്. പെട്ടെന്നൊരു പരിഹാരം ഇതിനുണ്ടാകില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ കെഎസ്ആർടിസിയുടെ സാമ്പത്തിക നില പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗതാഗതമന്ത്രി വിശദീകരിച്ചു.
ധനമന്ത്രി കെ.എൻ ബാലഗോപാലുമായി തർക്കമോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലെന്നും ആന്റണി രാജു വ്യക്തമാക്കി. ഒരു പൊതുമേഖലാ സ്ഥാപനത്തിന് പ്രവർത്തിക്കാനുള്ള മുഴുവൻ തുകയും നൽകാൻ സർക്കാരിന് കഴിയില്ല. ഇത് സർക്കാരിന്റെ നയമാണ്. അല്ലാതെ ഇക്കാര്യത്തിൽ മന്ത്രിമാരുടെ ഇടയിൽ അഭിപ്രായ തർക്കമില്ലെന്നും ആന്റണി രാജു വിശദീകരിച്ചു.
കൂടാതെ സിഐടിയുമായി പ്രശ്നങ്ങളില്ലെന്നും ആനത്തലവട്ടം ആനന്ദന്റെ ഭാഗത്ത് നിന്നും തനിക്കെതിരെ വിമർശനം ഉയർന്നിട്ടില്ലെന്നും ആന്റണി രാജു പ്രതികരിച്ചു. ആനത്തലവട്ടത്തിന്റെ പ്രസംഗം മുഴുവൻ കേട്ടതാണ്. അദ്ദേഹം ഒരിക്കൽ പോലും ഗതാഗതവകുപ്പിനെ പരാമർശിച്ചിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.
Comments