കൊച്ചി: മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന് ഇന്ന് പിറന്നാൾ. മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ മലയാള സിനിമാ ലോകത്തിന് ലഭിച്ച താരരാജാവ് മോഹൻലാലിന്റെ 62 ാം പിറന്നാൾ ആഘോഷിക്കുകയാണ് ആരാധകരും സിനിമാ ലോകവും. യുവതാരങ്ങളുൾപ്പടെ ആയിരങ്ങളാണ് പ്രിയനടന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. വില്ലൻ വേഷത്തിലൂടെയാണ് സിനിമയിലേക്കുള്ള രംഗപ്രവേശനമെങ്കിലും മലയാളികളുടെ നായകസങ്കൽപത്തിലേക്കുള്ള മോഹൻലാൽ എന്ന ലാലേട്ടന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.ഇന്നും ലാലേട്ടന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
ടിപി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞിക്കുട്ടനും പുലിമുരുകനും,സ്റ്റീഫനും തുടങ്ങി മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയത്തിനെ തേടി നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രമേഖലയ്‌ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ഭാരത സർക്കാറും ഈ താരപ്രതിഭയെ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനൻറ് കേണൽ പദവിയും നൽകി ആദരിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി തുടങ്ങിയ ഭാഷകളിലും അഭിനയിച്ച് ഇന്ത്യൻ സിനിമയുടെ മുഖമായി മാറി.
വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്.തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു.
Comments