ഭൂമിയിലെ ഏറ്റവും വിലയേറിയ വസ്തുക്കളിലൊന്നാണ് വജ്രങ്ങൾ. ഭൂമിയിൽ ഇത്ര മൂല്യമേറിയ വജ്രങ്ങൾ കണ്ടെടുക്കാൻ കിലോമീറ്ററുകൾ ആഴത്തിൽ ഖനികൾ നിർമ്മിക്കണം. എന്നാൽ വജ്രമഴ പെയ്യുന്ന ഒരിടമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംഗതി സത്യമാണ് പക്ഷെ നമ്മുടെ ഭൂമിയിലല്ല, മറ്റ് ഗ്രഹങ്ങളിലാണ്. യുറാനസ്, നെപ്ട്യൂൺ പോലുള്ള ഗ്രഹങ്ങളിലാണ് വജ്രമഴ പെയ്യാറുള്ളത്. ചില അവസ്ഥകളിൽ ജൂപ്പിറ്റർ, സാറ്റേൺ പോലുള്ള ഗ്രഹങ്ങളിലും പെയ്യും. എങ്ങനെയാണ് ഈ ഗ്രഹങ്ങളിൽ വജ്രമഴ പെയ്യുന്നതെന്ന് നോക്കാം.
നെപ്ട്യൂൺ ഉൾപ്പെടെയുളളവ വാതക ഗ്രഹങ്ങളായതുകൊണ്ടു തന്നെ ഇവിടുത്തെ കാലാവസ്ഥ വ്യത്യാസപ്പെട്ടിരിക്കും. ഈ ഗ്രഹങ്ങളിലൊക്കെ വജ്രമഴ പെയ്യാനുള്ള പ്രധാനപ്പെട്ട കാരണം ഗ്രഹങ്ങളിലെ കാർബണിന്റെ സാന്നിദ്ധ്യമാണ്. ഈ കാർബൺ, പ്രഷർ-ടെംമ്പറേച്ചറിലുണ്ടാകുന്ന വ്യതിയാനം മൂലം ഘടനമാറി ക്രിസ്റ്റൽ രൂപത്തിലാകും. ഈ ക്രിസ്റ്റലുകളാണ് പിന്നീട് ഡയമണ്ട് ആയി മാറുന്നത്.
യുറാനസ്, നെപ്ട്യൂൺ പോലുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തിൽ ഒരുപാട് കാർബൺ അടങ്ങിയിട്ടുണ്ട്. ഈ കാർബൺ കണികളിൽ ഇടിമിന്നലേൽക്കുമ്പോൾ അത് കട്ടികൂടി ഗ്രാഫൈറ്റായി പെയ്യാൻ തുടങ്ങും. അന്തരീക്ഷത്തിൽ ശക്തമായി സമ്മർദ്ദം കൂടുമ്പോൾ അത് വീണ്ടും കട്ടികൂടി ഡയമണ്ടായി മാറും. ഇങ്ങനെ രൂപപ്പെട്ട ഡയമണ്ട് ശക്തമായൊരു കാറ്റടിക്കുമ്പോൾ വജ്രമഴയായി പെയ്യുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെടുന്ന വജ്രത്തിന് ഏകദേശം ഒരു സെന്റിമീറ്ററൊക്കെ നീളം വരും.
ചുരുക്കി പറഞ്ഞാൽ അതി കഠിനമായ ചൂടും സമ്മർദവും മൂലം അന്തരീക്ഷത്തിൽ ക്രിസ്റ്റലൈസേഷൻ എന്ന പ്രക്രിയ നടക്കുകയും കാർബണുകൾ വജ്രമായി മാറുകയും , ഗ്രഹങ്ങളുടെ ഏറ്റവും അടിത്തട്ടിലായി നിക്ഷേപിക്കപ്പെടുകയും ചെയ്യുകയുമാണ് ചെയ്യുന്നത്. നെപ്ട്യൂണിലാണ് ഏറ്റവും കൂടുതൽ വജ്രമഴ പെയ്യാറുള്ളത്. ഇവിടെ വജ്രങ്ങളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. നെപ്ട്യൂണിൽ മാത്രമല്ല യുറാനസിലും ഇത് തന്നെയാകും സ്ഥിതിയെന്നാണ് ഗവേഷകർ പറയുന്നത്.
വജ്രമഴപെയ്യുന്നതിന് പിന്നിലെ കാരണം അടുത്തിടെ ഗവേഷകർ കണ്ടെത്തിയിരുന്നു. നെപ്ട്യൂണിന്റെ ഉള്ളിലേയും പുറത്തേയും കൊടു ചൂടും ഉയർന്ന മർദ്ദവുമാണ് ഇതിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. നെപ്റ്റിയൂണിന്റെ അന്തർഭാഗത്തുള്ള ഹൈഡ്രോകാർബൺ ഘടകങ്ങളെ വജ്രങ്ങളാക്കി മാറ്റുന്നു എന്നാണ് ഗവേഷകർ കണക്ക് കൂട്ടുന്നത്. സൗരയൂഥത്തിലെ ഏറ്റവും ബാഹ്യഗ്രഹങ്ങളായതിനാൽ പലപ്പോഴും പഠനങ്ങളിൽ നിന്ന് തഴയപ്പെട്ടിരുന്നു. എന്നാൽ ഈ പഠനം നീല ഭീമന്മാർ എന്നറിയപ്പെടുന്ന ഈ ഗ്രഹങ്ങളിലേക്ക് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ തിരിച്ചിരിന്നു .
Comments