തിരുവനന്തപുരം: അവഹേളനത്തിൽ മനംനൊന്ത് പൈലറ്റ് ട്രെയിനി നാടുവിട്ടു.ഇരുപത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പൈലറ്റ് ട്രെയിനിയെ ആണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
പരിശീലകന്റെ മോശം പെരുമാറ്റത്തിലും നിരന്തര അവഹേളനത്തിലും മനംനൊന്താണ് പെൺകുട്ടി നാടുവിട്ടത്. പരാതി നൽകിയിട്ടും ഒരു തരത്തിലുമുള്ള നടപടിയും ഉണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
മാസങ്ങൾക്ക് മുൻപ് പരിശീലന പറക്കലിനിടെ പരിശീലകൻ പെൺകുട്ടിയ്‌ക്ക് നേരെ അതിക്രമം നടത്തിയെന്ന് പരാതി നൽകിയിരുന്നു.എന്നാൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. അക്കാദമി അദ്ധ്യാപകനെ സംരക്ഷിക്കുകയാണ് ചെയ്തത്. പരാതി നൽകിയതിന് പിന്നാലെ പെൺകുട്ടിയെ നിരന്തരം അവഹേളിച്ചിരുന്നുവെന്നാണ് ആരോപണം. സഹപാഠികളുടെ ഭാഗത്ത് നിന്നും അവഹേളനമുണ്ടായെന്നും പെൺകുട്ടി ആരോപിക്കുന്നു.
ഇന്നലെ വൈകീട്ട് നാലരയോടെയാണ് പെൺകുട്ടിയെ കാണാതായത്. നാടുവിടുന്നതിന് മുൻപ് പെൺകുട്ടി ബന്ധുക്കൾക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. ഈ ശബ്ദസന്ദേശത്തിലാണ് അക്കാദമിയ്‌ക്കും അദ്ധ്യാപകനുമെതിരെ പെൺകുട്ടി ഗുരുതര ആരോപണം ഉയർത്തുന്നത്. അതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.തുടർന്ന് പരിഭ്രാന്തിയിലായ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു.
Comments