കോഴിക്കോട്്: മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന പാലം ജനകീയ പ്രതിഷേധത്തിലൂടെ തുറന്നുകൊടുത്ത് ബിജെപി. കേന്ദ്ര സർക്കാരിന്റെ ഫണ്ടിൽ പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ബിജെപി പ്രതിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലമാണ് ബിജെപി പ്രവർത്തകർ ജനകീയ പ്രതിഷേധത്തിലൂടെ തുറന്നത്.
നാളെ വൈകിട്ട് അഞ്ച് മണിക്കാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഇരുവശത്തും കാവി റിബൺ കെട്ടി മുറിച്ചാണ് ബിജെപി ഉദ്ഘാടനം നടത്തിയത്. തുടർന്ന് പ്രവർത്തകർ പാലത്തിലൂടെ കയറി മറുകരയെത്തി വാഹനങ്ങളും കടത്തിവിട്ടു. പാർട്ടി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ വി. കെ സജീവന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച പാലത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സഹായം വാങ്ങിക്കുകയും കേന്ദ്രത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന കേരളത്തിലെ എട്ടൂകാലി മമ്മൂഞ്ഞുമാർക്കെതിരായ പ്രതിഷേധമാണിതെന്നും അദ്ദേഹം പറഞ്ഞു.
35 കോടി കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പാലത്തിന്റെ ഉദ്ഘാടനം ബിജെപി വിരുദ്ധ വേദിയാക്കി മാറ്റാനായിരുന്നു ഉദ്ദേശം. കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളെ ആരെയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും വി.കെ സജീവൻ ചൂണ്ടിക്കാട്ടി.
എളമരം കടവ് പാലത്തിന് 35 കോടി രൂപയുടെ കേന്ദ്ര ഫണ്ട് അനുവദിച്ച് യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിക്കും അഭിനന്ദനം അറിയിച്ചുകൊണ്ടുളള ബാനറുമായിട്ടാണ് പ്രവർത്തകർ പാലം ഉ്ദ്ഘാടനത്തിന് എത്തിയത്. സ്ത്രീകൾ അടക്കമുളള നാട്ടുകാർ ബിജെപിയുടെ പ്രതിഷേധത്തിൽ പങ്കാളികളായി.
പ്രതിഷേധ വിവരം അറിഞ്ഞതോടെ പോലീസ് എത്തി പാലത്തിന് മുകളിൽ നിന്നിരുന്നവരെ പുറത്തിറക്കി ബാരിക്കേഡ് വെച്ച് പാലം അടച്ചു.
Comments