ടെൽ അവീവ്: കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ഇസ്രയേലും സ്വിറ്റ്‌സർലൻഡും ആദ്യ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ എണ്ണം 14 ആയി.
ഇസ്രയേലിലും സ്വിറ്റ്‌സർലൻഡിലും സ്ഥിരീകരിച്ച രോഗബാധിതർ അടുത്തിടെ യാത്ര ചെയ്തിരുന്നതായി അധികൃതർ അറിയിച്ചു. യൂറോപ്പിലും യുഎസിലും കാനഡയിലും ഓസ്‌ട്രേലിയയിലുമായി 80 ലധികം കേസുകളാണ് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മദ്ധ്യ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൾപ്രദേശങ്ങളിൽ പതിവായി കണ്ടുവരുന്ന രോഗമാണിത്. എന്നാൽ ഇത്രയധികം രാജ്യങ്ങളിൽ ഒരുമിച്ച് റിപ്പോർട്ട് ചെയ്യുന്നത് അപൂർവ്വമാണ്. ഇത് ശാസ്ത്രജ്ഞരെയും അമ്പരപ്പിക്കുകയാണ്. രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം പടരാനുളള സാദ്ധ്യത വളരെ കൂടുതലാണെങ്കിലും സമൂഹവ്യാപനത്തിന് സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
രോഗബാധ സംശയിക്കുന്ന അൻപതോളം കേസുകൾ പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഭയപ്പെടാനില്ലെന്നാണ് ആരോഗ്യ വിദഗ്ധർ ആവർത്തിച്ച് വ്യക്തമാക്കുന്നത്. ഏതാനും ആഴ്ചകൾക്കുളളിൽ സുഖപ്പെടുന്ന രോഗമാണിതെന്ന് യുകെ ആരോഗ്യ വിഭാഗം അറിയിച്ചു.
Comments