കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ശ്രീലങ്കൻ ജനതയ്‌ക്ക് ഭാരതത്തിന്റെ കരുതൽ. അരിയും മരുന്നുമടക്കമുള്ള ആവശ്യവസ്തുക്കളുമായി ഇന്ത്യയുടെ കപ്പൽ കൊളംബോയിലെത്തി. 9,000 ടൺ അരി, 50 ടൺ പാൽപൊടി, 25 ടൺമരുന്നുകൾ എന്നിവയാണ് ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബഗ്ലെ ലങ്കൻ വിദേശകാര്യമന്ത്രി ജിഎൽ പൈരിസിനു കൈമാറിയത്.
ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ള 1.6 കോടി യുഎസ് ഡോളർ അടിയന്തര സഹായത്തിലെ ആദ്യഗഡുവാണിത്. ചെന്നൈയിൽനിന്നു പുറപ്പെട്ട കപ്പൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.
ഇന്ത്യയിൽ നിന്ന് പാൽപ്പൊടി, അരി, മരുന്നുകൾ എന്നിവയുൾപ്പെടെ 2 ബില്യൺ മൂല്യമുള്ള മാനുഷിക സഹായമാണ് ശ്രീലങ്കയ്‌ക്ക് ഇന്ന് ലഭിച്ചത്. നൽകിയ പിന്തുണയ്‌ക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കും ഇന്ത്യൻ ജനതയ്‌ക്കും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദിയുണ്ട്. നൽകിയ സഹായത്തെ ഞാൻ അഭിനന്ദിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തു.
അതേസമയം പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ അധികാരങ്ങൾ വെട്ടിക്കുറയ്‌ക്കുന്ന 21ാം ഭരണഘടനാ ഭേദഗതി ഇന്നു മന്ത്രിസഭയുടെ പരിഗണനയ്‌ക്കു വരും.
Comments