ആലപ്പുഴ: സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ശരീരത്തിൽ വൃണം പഴുത്ത് പുഴുവരിച്ചതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. എരമല്ലൂർ എഴുപുന പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കട്ടേഴത്ത് കോളനിയിൽ ജ്യോതിഷിന്റെ ഭാര്യ ജാസ്മിനാണ് ഡോക്ടർമാരുടെ അനാസ്ഥ കാരണം ദുരിതം അനുഭവിക്കുന്നത്. വാഹനാപകടത്തെ തുടർന്നുണ്ടായ മുറിവാണ് പഴുപ്പു കയറി പുഴു അരിച്ചത്.
എട്ടുമാസം ഗർഭിണിയായിരിക്കെ കഴിഞ്ഞ ഏഴിന് ഭർത്താവിനൊപ്പം ബൈക്കിൽ തുറവൂരിലേക്ക് പോകവെ ലോറി ബൈക്കിൽ തട്ടി അപകടം സംഭവിച്ചിരുന്നു. ജാസ്മിന്റെ ഇടുപ്പ് എല്ലിനും ശരീരത്തിന്റെ പല ഭാഗങ്ങളിലും അപകടത്തിൽ പരിക്കേറ്റു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ജാസ്മിനെ മെയ് എട്ടിന് സിസേറിയൻ ചെയ്ത് കുട്ടിയെ പുറത്തെടുത്തു.
അപകടത്തിൽ കുഞ്ഞിന്റെ തലയ്‌ക്കും പരിക്കേറ്റതിനാൽ കുട്ടികളുടെ ഐ.സി.യുവിലേക്ക് കുഞ്ഞിനെ മാറ്റി. ജാസ്മിന്റെ ഇടുപ്പെല്ലിന് നാലു ശസ്ത്രക്രിയകൾ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.16 ന് ആദ്യത്തെ ശസ്ത്രക്രിയ നടത്താനായി തിയേറ്ററിൽ കിടത്തിയപ്പോൾ ഡോക്ടർ ജാസ്മിന്റെ മുറിവ് ശ്രദ്ധയിൽപ്പെട്ടിരുന്നു.. ഇതിൽ പുഴു അരിക്കുന്നുണ്ടെന്ന് കൂടെ നിന്ന ഹൗസ് സർജന്മാരോട് പറയുന്നത് ജാസ്മിൻ കേട്ടിരുന്നുവെന്ന് ഭർത്താവ് പറയുന്നു.
ശസ്ത്രക്രിയക്കു ശേഷം പതിനെട്ടാം വാർഡിൽ പ്രവേശിപ്പിച്ച ജാസ്മിന് കടുത്ത വേദനയും പിൻഭാഗത്തെ മുറിവ് പഴുക്കുകയുമായിരുന്നു. ഇതിന് ശേഷം മെയിൻ ഡോക്ടർ വാർഡിൽ പരിശോധനയ്‌ക്കായി എത്തിയിട്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഹൗസ് സർജന്മാർ വരുന്നുണ്ടെങ്കിലും അവരോട് പറഞ്ഞിട്ടും ശ്രദ്ധിക്കുന്നില്ലെന്നാണ് യുവതിയുടെ ഭർത്താവ് ആരോപിക്കുന്നത്. മറ്റ് ആശുപത്രിയിലേക്ക് പോകണമെങ്കിൽ സ്വന്തം റിസ്‌ക്കിൽ പോകാനാണ് പരിശോധനയ്‌ക്ക് വാർഡിലെത്തുന്ന ജൂനിയർ ഡോക്ടർമാർ പറയുന്നതെന്നും ജ്യോതിഷ് കൂട്ടിച്ചേർത്തു.
Comments