കീവ്: യുദ്ധക്കുറ്റം തെളിഞ്ഞതിന് പിന്നാലെ റഷ്യൻ സൈനികന് ജീവപര്യന്തം ശിക്ഷ വിധിച്ച് യുക്രയ്ൻ. 21-കാരനായ വാഡീം ഷിഷിമാരിനെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. നിരായുധനായിരുന്ന സാധാരണക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു. റഷ്യൻ അധിനിവേശത്തിന് ശേഷം കോടതിയുടെ പരിഗണനയിലെത്തിയ യുദ്ധക്കുറ്റകൃത്യ കേസുകളിൽ ആദ്യത്തെ വിധി പ്രസ്താവമാണിത്.
റഷ്യൻ ടാങ്ക് കമാൻഡറായിരുന്ന 21-കാരൻ സാധാരണക്കാരനെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കോടതിയിൽ വിചാരണ ചെയ്യപ്പെട്ടത്. 62-കാരനായ ഒലെക്‌സാണ്ടർ ഷെലിപോവായിരുന്നു കൊല്ലപ്പെട്ടത്. ഫെബ്രുവരി 28ന് വടക്കൻ യുക്രെയ്‌നിലെ ചുപാഖിവ്ക ഗ്രാമത്തിലായിരുന്നു സംഭവം.
മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരുടെ ഉത്തരവ് പ്രകാരമായിരുന്നു താൻ വെടിയുതിർത്തതെന്ന് ഷിഷിമാരിൻ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട സാധാരണക്കാരന്റെ ഭാര്യയോട് ഇയാൾ മാപ്പപേക്ഷിക്കുകയും ചെയ്തു. താൻ കുറ്റം ചെയ്തുവെന്ന് ഷിഷിമാരിൻ സമ്മതിച്ചിട്ടുണ്ട്. അതേസമയം കൊല്ലാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് റഷ്യൻ സൈനികൻ വ്യക്തമാക്കി.
കേസിൽ വിധി പ്രസ്താവം അന്തിമമാകുന്നതിന് 30 ദിവസം സമയമെടുക്കുമെന്നാണ് വിവരം. അതുവരെ റഷ്യൻ സൈനികൻ കസ്റ്റഡിയിൽ തുടരും. ആയിരക്കണക്കിന് യുദ്ധക്കുറ്റ കൃത്യങ്ങളാണ് ഇനിയും വിചാരണ കാത്ത് കിടക്കുന്നതെന്ന് കീവിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments