കൊച്ചി: അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. നാളെ മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പരിഗണിക്കരുതെന്ന് നടി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകിയെങ്കിലും ഇന്ന് ഇതേ ബഞ്ചിൽ കേസ് ലിസ്റ്റ് ചെയ്തിരുന്നു. കേസ് പരിഗണനയ്‌ക്ക് വന്നപ്പോഴാണ് പിന്മാറുന്നതായി ജഡ്ജി അറിയിച്ചത്.
ഉന്നത സ്വാധീനം ഉപയോഗിച്ച് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. രാഷ്‌ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചിരുന്നു. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹർജിയിൽ പറയുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള നിക്ഷിപ്ത താത്പര്യമാണ് വിചാരണക്കോടതി ജഡ്ജിയുടേതെന്ന് സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു.
Comments