കൊല്ലം: ബിഎഎംഎസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് ശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കിരണിന് കോടതി ശിക്ഷ വിധിച്ചത്. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
അവസാന നിമിഷം വരെ താൻ തെറ്റാന്നും ചെയ്തിട്ടില്ലെന്നായിരുന്നു കിരണിന്റെ വാദം. കോടതിയുടെ അനുകമ്പ പിടിച്ചുപറ്റാനുള്ള ശ്രമവും പ്രതി കോടതിയിൽ നടത്തി. ശക്തമായ വാദങ്ങളായിരുന്നു പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയിൽ അവതരിപ്പിച്ചത്. ജീവപര്യന്തം ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. ഇത് രാജ്യം ഉറ്റുനോക്കുന്ന വിധിയാണ്. സമൂഹത്തിന് ഈ വിധി പാഠമാകണം. വ്യക്തിക്കെതിരായ കേസല്ല, ഇത് സാമൂഹിക വിപത്തിനെതിരായ കേസാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ചില സാഹചര്യങ്ങളിൽ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. സ്ത്രീധനത്തിന് വേണ്ടി കിരൺ ഭാര്യയെ നിലത്തിട്ട് ചവിട്ടി. അങ്ങനെയൊരു പ്രതിയോട് സമൂഹം ക്ഷമിക്കില്ല. സർക്കാർ ഉദ്യോഗസ്ഥൻ ആയിരിക്കെ സ്ത്രീധനം ചോദിച്ചുവാങ്ങുകയും ചെയ്തു. പ്രതിക്ക് മാനസാന്തരം ഉണ്ടാകേണ്ടത് ജയിലിൽ കിടന്നാണെന്നും പ്രതിയോട് അനുകമ്പ കാണിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ അഭ്യർത്ഥിച്ചു.
എന്നാൽ പ്രായം പരിഗണിക്കണമെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജീവപര്യന്തം നൽകാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. കുറ്റകൃത്യത്തെ ലഘൂകരിച്ച് കൊണ്ടുള്ള വാദങ്ങളാണ് പ്രതിഭാഗം ഉയർത്തിയത്. രാജ്യത്തെ ആദ്യത്തെ സ്ത്രീധന മരണമല്ല ഇതെന്നും ചില കൊലക്കേസിൽ പോലും ജീവപര്യന്തം ശിക്ഷ നൽകാതെ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ലോകത്തെവിടെയും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷിച്ചിട്ടില്ലെന്നും ശിക്ഷ പരമാവധി കുറയ്‌ക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ചിരുന്നു. ആദ്യ കേസായി വിസ്മയയുടെ കേസ് തന്നെ പരിഗണിച്ചു. നാല് മാസത്തോളം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. കിരൺ കുമാറിനെതിരെ പോലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചിലും കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി സ്ഥിരീകരിച്ചു.
ഗാർഹിക പീഡനത്തിനെതിരായ 498 (എ), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും,ഐപിസി 304 (ബി), സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഭർത്താവ് കിരൺ കുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്.
നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകളായിരുന്നു വിസ്മയ. 2020 മേയ് 30-നാണ് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺകുമാർ വിസ്മയയെ വിവാഹം ചെയ്തത്. തുടർന്ന് 2021 ജൂൺ 21-ന് ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭർത്താവ് കിരൺ കുമാറിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു.
Comments