കൊല്ലം: വിസ്മയ കേസിൽ കിരൺകുമാറിനുള്ള വിധിയിൽ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. തനിക്കും മകൾക്കും നീതി കിട്ടി. സമൂഹത്തിനുള്ള സന്ദേശം കൂടിയാണിത്. കിരണിൽ മാത്രം ഒതുങ്ങുന്ന കേസ് അല്ല ഇത്. കേസിൽ കൂടുതൽ പ്രതികളുണ്ട്. അവരേയും നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ ശ്രമിക്കും. നിയമത്തിന്റെ വഴിയേ ഇനിയും മുന്നോട്ട് പോകും. നിലവിലെ വിധിയിൽ തൃപ്തനാണ്. കിരണിന്റെ വീട്ടിൽ നിന്നും അയാൾക്ക് വലിയ പിന്തുണ ഉണ്ടായിരുന്നു. അവരേയും നിയമത്തിന് മുന്നിലെത്തിക്കാൻ ശ്രമിക്കും.
കിരണിന്റെ കുടുംബാംഗങ്ങൾക്കെതിരെ തെളിവുണ്ട്. മകൾ ആ വീട്ടിൽ വലിയ ഉപദ്രവങ്ങൾ സഹിച്ചിരുന്നു. കിരണിന്റെ അച്ഛനാണ് ആദ്യം സ്ത്രീധനം ചോദിക്കുന്നത്. നിങ്ങളുടെ മകൾക്ക് എന്ത് കൊടുക്കും എന്നാണ് ചോദിച്ചത്. കുറ്റക്കാരായ എല്ലാവർക്കും ശിക്ഷ കിട്ടണം. ഇപ്പോൾ കിരണിന് ലഭിച്ച ശിക്ഷയിൽ സർക്കാരിനേയും അന്വേഷണ ഉദ്യോഗസ്ഥരോടും പബ്ലിക് പ്രോസിക്യൂട്ടറോടും മാദ്ധ്യമങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസിൽ കിരണിനുള്ള ശിക്ഷ കുറഞ്ഞു പോയെന്ന് വിസ്മയയുടെ അമ്മ ആരോപിച്ചു. ശിക്ഷ കുറഞ്ഞു പോയി. ജീവപര്യന്തം ആവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കുമെന്നും അമ്മ പറഞ്ഞു. വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് 10 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കിരൺ കുറ്റക്കാരനാണെന്ന് വിധിച്ചത്. 12,55,000 രൂപ പിഴയായും അടയ്‌ക്കണം. ഇതിൽ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകും.
Comments