ന്യൂഡൽഹി: ദേശീയ ഗാനമായ ജനഗണമനയ്‌ക്ക് നൽകുന്ന ബഹുമാനവും പരിഗണനയും ദേശീയഗീതമായ വന്ദേമാതരത്തിനും തുല്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതുതാൽപര്യ ഹർജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായ് ആണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഇന്ത്യയുടെ സ്വാന്ത്ര്യസമര പോരാട്ടത്തിൽ ചരിത്രപരമായ പങ്കുവഹിച്ചിട്ടുള്ള ഗീതമെന്ന നിലയിൽ വന്ദേമാതരത്തിനും തുല്യമായ പദവി നൽകണമെന്നാണ് ഹർജിയിൽ പറയുന്നത്.
രാജ്യത്തിന്റെ ചരിത്രവും പരമാധികാരവും ഐക്യവും അഭിമാനവും വിളിച്ചോതുന്ന പ്രതീകമാണ് വന്ദേമാതരം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജനഗണമനയും വന്ദേമാതാരവും എല്ലാ ദിവസവും മുഴക്കുകയോ പാടുകയോ ചെയ്യുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
രാജ്യത്തെയോർത്തും ഭരണഘടനയെ ഓർത്തും നാം അഭിമാനിക്കണം. ദേശീയ പതാകയോടും ദേശീയ ഗാനത്തോടുമുള്ള നമ്മുടെ താൽപര്യം എല്ലാവിധ വ്യക്തിഗത താൽപര്യങ്ങളേക്കാളും മുകളിലായിരിക്കണം. അത്യധികം ബുദ്ധിമുട്ടി പോരാടി നേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണം. ‘വന്ദേമാതരം’ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു ദേശീയ നയം രൂപീകരിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും ഹർജിയിൽ പറയുന്നു.
ഏതെങ്കിലും ഒരു പൗരൻ പ്രത്യക്ഷമായോ രഹസ്യമായോ വന്ദേമാതരത്തോട് അനാദരവ് കാണിക്കുകയാണെങ്കിൽ അതൊരു സാമൂഹ്യ വിരുദ്ധ നടപടി മാത്രമല്ല. നമ്മുടെ എല്ലാ അവകാശങ്ങൾക്കും അത് ഭാവിയിൽ നാശം വരുത്തും. അതുകൊണ്ട് വന്ദേമാതരത്തോട് അനാദരവ് കാണിക്കുന്നതിനെ തടയിടാൻ എല്ലാ പൗരന്മാരും ശ്രമിക്കണം. ദേശീയഗാനമായ ‘ജനഗണമന’യിൽ രാജ്യത്തെ പൊതുവായി വീക്ഷിക്കുകയാണ് ചെയ്യുന്നതെങ്കിൽ ദേശീയഗീതമായ ‘വന്ദേമാതരം’ രാജ്യത്തിന്റെ സ്വഭാവവും ശൈലിയും ചൂണ്ടിക്കാട്ടുന്നു. രണ്ടും ഒരേ തോതിലുള്ള പ്രാമുഖ്യമാണ് അർഹിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
Comments