തിരുവനന്തപുരം : ബിഎഎംഎസ് വിദ്യാർത്ഥിനിയായ വിസ്മയ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസിൽ കിരൺ കുമാറിന് 10 വർഷം ശിക്ഷ വിധിച്ചപ്പോൾ കേരളം ഒന്നടങ്കം പറയുന്നു വിസ്മയയ്‌ക്ക് നീതി ലഭിച്ചുവെന്ന്. കേസിന്റെ വാദം കേൾക്കാൻ കോടതിയിലെത്തിയ അച്ഛനും വിസ്മയയ്‌ക്കായി വാദിച്ച പ്രോസിക്യൂട്ടറും ശിക്ഷാ വിധിയിൽ സംതൃപ്തരാണ്. കേസിൽ നിന്ന് തലയൂരാനും ശിക്ഷയിൽ ഇളവ് നേടാനും കിരൺ കുമാർ പരമാവധി ശ്രമിച്ചെങ്കിലും നിയമച്ചങ്ങലയിൽ അയാൾക്ക് പൂട്ട് വീണു. ഇനിയൊരു വിസ്മയ ഉണ്ടാവരുതേ എന്നാണ് കേരളത്തിലെ ഓരോ വീടുകളിലെയും മാതാപിതാക്കൾ ഇന്ന് പ്രാർത്ഥിക്കുന്നത്.
എന്നാൽ സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവിൽ നിന്ന് നിരന്തരം പീഡനങ്ങൾ നേരിട്ട് സ്വയം ജീവനൊടുക്കിയ സ്ത്രീകളുടെ കണക്കുകൾ വിസ്മയയോടെ അവസാനിക്കുന്നില്ല. കേരളത്തിൽ സ്ത്രീധന പീഡനങ്ങൾ അനുദിനം വർദ്ധിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പോലീസ് ക്രൈം റെക്കോർഡ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു.
2022ൽ മാത്രം 3 സ്ത്രീധന പീഡന മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021 ൽ 10 സ്ത്രീധന പീഡന മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏറ്റവും അധികം ഗാർഹിക പീഡന കേസ് റിപ്പോർട്ട് ചെയ്തത് 2021 ലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഭൂരിഭാഗം വിവാഹ മോചന കേസുകൾക്കും കാരണം സ്ത്രീധന പീഡനങ്ങളാണെന്നാണ് നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നത്. സ്ത്രീധന പീഡന കേസുകളിൽ പത്തിൽ ഒരു ശതമാനം പോലും റിപ്പോർട്ടും ചെയ്യുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
ഭർതൃവീടുകളിൽ എല്ലാം സഹിച്ചും ക്ഷമിക്കച്ചും ജീവിക്കുന്ന സ്ത്രീകളാണ് ഇതിൽ ഏറിയ പങ്കും. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഒരുപോലെ കുറ്റകരമാണെന്ന് വ്യക്തമാക്കുന്ന സ്ത്രീധന നിരോധന നിയമം 1961 ൽ തന്നെ പ്രാബല്യത്തിൽ വന്നെങ്കിലും ഇന്നും സ്ത്രീധനം ചോദിക്കാനും കൊടുക്കാനും ആർക്കും മടിയില്ല. ‘അന്തസ്സിന് ചേർന്ന’ രീതിയിൽ മകളെ കല്യാണം കഴിപ്പിച്ചയക്കാൻ ധിറുതി കൂട്ടുന്ന മാതാപിതാക്കൾ ഈ സ്ത്രീധനത്തിന്റെ പകുതി തുക അവർക്ക് വിദ്യാഭ്യാസവും നല്ല ജോലിയും നേടിക്കൊടുക്കാൻ വിനിയോഗിച്ചാൽ ഇത്രയധികം സ്ത്രീധന പീഡനങ്ങൾ നടക്കില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
2016 മുതൽ 2022 വരെയുള്ള സ്ത്രീധന പീഡന മരണങ്ങളുടെ കണക്കുകൾ ഇങ്ങനെ-
2016ൽ 25 പേരാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. 2017 ൽ 12 ും, 2018 ൽ 17 ും ആയിരുന്നു. 2019 ൽ 8, 2020 ൽ 6, 2021 ൽ 10 എന്നിങ്ങനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ൽ ഇതുവരെ 3 സ്ത്രീധന പീഡന മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Comments