ഭുവനേശ്വർ : ദളിത് വിഭാഗക്കാരെ കൂട്ടത്തോടെ മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ ക്രിസ്ത്യൻ പള്ളി പൂട്ടിച്ചു. ഒഡീഷയിലെ ബർദാക്കിൽ ഗേലൂട്ടയിലുള്ള പള്ളിയാണ് പൂട്ടിച്ചത്. ദളിത് സൂഹത്തെ മുഴുവൻ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്ന് നാട്ടുകാരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം നടപടിയെടുത്തത്. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡീഷയിലെ ഹിന്ദു ദളിത് വിഭാഗത്തെയാണ് ക്രിസ്തു മതവിശ്വാസികൾ ചേർന്ന് കൂട്ടത്തോടെ മതംമാറ്റാൻ ശ്രമിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ നിന്നും പരാതി ലഭിച്ചിരുന്നു. തുടർന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും റൂറൽ പിഎസ് ഐഐസിയും സംയുക്തമായി അന്വേഷണം നടത്തി. പ്രദേശത്തെ ക്രമസമാധാന നില തകർന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്താനായത്. ഇതിന് പിന്നാലെയാണ് പള്ളിക്കെതിരെ നടപടി എടുത്തത്. ഈ പള്ളിയിൽ വെച്ചാണ് മതപരിവർത്തനം നടത്തിയത് എന്നാണ് റിപ്പോർട്ട്.
ഇതിന് പിന്നാലെയാണ് ഗേലൂട്ടയിലെ പള്ളി ജില്ലാ ഭരണകൂടം അധികൃതർ എത്തി പൂട്ടിച്ചത്. പ്രദേശത്ത് ആളുകൾ കൂട്ടം കൂടുന്നതിനും സമ്മേളനങ്ങളോ പൊതു പരിപാടികളോ നടത്തുന്നതിനും നിരോധനമുണ്ട്. എന്നാൽ ഇത് ആദ്യമായല്ല ഒഡീഷയിൽ കൂട്ട മതപരിവർത്തനം നടക്കുന്നത്. നേരത്തെ ഗ്രാമീണരെ കൂട്ടത്തോടെ മതംമാറ്റാൻ ശ്രമിച്ചതിന് ഗ്രാമവാസികൾ ചേർന്ന് ക്രിസ്ത്യൻ പുരോഹിതനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.
Comments