ടോക്കിയോ: ഇന്ത്യയോടുള്ള വിശ്വാസം ഈ ഭൂമിയിൽ മറ്റെന്തിനേക്കാളുമേറെയെന്ന് ജോ ബൈഡൻ. ഇരുരാജ്യങ്ങളുടേയും ജനാധിപത്യമൂല്യങ്ങൾ തന്നെയാണ് എല്ലാബന്ധങ്ങളുടേയും അടിസ്ഥാനം. ഒരുമിച്ച് ചെയ്യാൻ നിരവധി കാര്യങ്ങളുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
റഷ്യ യുക്രെയ്ൻ വിഷയത്തിൽ ഇരുരാജ്യങ്ങളുടേയും കാഴ്ചപ്പാടുകൾ വിഭിന്നമാണ്. എന്നാൽ വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള പങ്കാളിത്തം ഏറെ ശക്തവും ദീർഘകാല ബന്ധം വേണ്ടതുമാണെന്ന് അമേരിക്ക തിരിച്ചറിയുന്നതായും ബൈഡൻ പറഞ്ഞു. നരേന്ദ്രമോദിയെ നേരിട്ട് കാണാൻ വീണ്ടും സാധിച്ചതും മുഖാമുഖം വിവിധ വിഷയങ്ങൾ ചർച്ചചെയ്യാൻ സാധിക്കുന്നതും ഇന്തോ-പസഫിക് മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നതെന്നും ബൈഡൻ പറഞ്ഞു.
റഷ്യ യുക്രെയ്‌ന് മേൽ നടത്തുന്ന ആക്രമണം സമാനതകളില്ലാത്തതും മനുഷ്യത്വ രഹിതവുമാണ് എന്നകാര്യത്തിൽ ക്വാഡ് സഖ്യത്തിലെ എല്ലാ രാജ്യങ്ങളും ഒരുപോലെ സമ്മതിച്ചു. അവിടത്തെ ജനങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുന്നതിൽ ആഗോളതലത്തിൽ മാനുഷിക കൂട്ടായ്മയാണ് വേണ്ടതെന്ന ഇന്ത്യൻ നിലപാടും ഏവരും അംഗീകരിച്ചു. യുക്രെയ്‌ന് മേൽ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം ആരംഭിക്കാ തിരിക്കാൻ പലതും ചെയ്യാമായിരുന്നു എന്നും ഇന്ത്യ അതിനായി നടത്തിയ പരിശ്രമങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി വിദേശകാര്യവകുപ്പ് ക്വാഡ് യോഗത്തിൽ എടുത്തുപറഞ്ഞു.
ആഗോളതലത്തിലെ സമാധാനം നിലനിർത്താൻ ആത്യന്തികമായി വേണ്ടത് മൂല്യങ്ങൾ സംരക്ഷിക്കുകയും അവ കൈമാറ്റപ്പെടുകയും ചെയ്യുക എന്നതാണ്. ഇന്ത്യ എക്കാലത്തും നിലകൊണ്ടിട്ടുള്ളത് മാനുഷിക മൂല്യങ്ങളേയും ജനാധിപത്യമൂല്യങ്ങളേയും മുറുകെപിടി ക്കാനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ എടുത്തു പറഞ്ഞു.














