തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ. സമയപരിധിയുടെ പേരിൽ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെങ്കിൽ കോടതിയെ സമീപിക്കണം. എല്ലാ തെളിവുകളും പരിശോധിച്ച് നീതിപൂർവ്വമായ അന്വേഷണം ഉറപ്പാക്കാനും സർക്കാർ നിർദ്ദേശിക്കുന്നു.
ക്രൈംബ്രാഞ്ച് മേധാവിയേയും അന്വേഷണ സംഘത്തേയുമാണ് സർക്കാർ നിലപാട് അറിയിച്ചത്. കേസിൽ അട്ടിമറി ആരോപിച്ചുള്ള നടിയുടെ ഹർജിക്ക് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം. ഈ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. അതിജീവിത രാഷ്‌ട്രീയ അട്ടിമറി എന്ന ആരോപണം ഉന്നയിച്ചതാണ് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്.
ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനും തടയിട്ടിരുന്നു. ഇതോടെ ഹൈക്കോടതി നിർദ്ദേശിച്ച സമയപരിധിയായ ഈ മാസം 31നകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
Comments