ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടതിൽ പ്രതികരിച്ച് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസ് ചരിത്രത്തിൽ പ്രാധാന്യമുള്ള വലിയ പാർട്ടിയാണെന്നും അതിൽ ആളുകൾ വരികയും പോവുകയും ചെയ്യുമെന്നും വേണുഗോപാൽ പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും പാർട്ടിക്ക് കോട്ടം തട്ടില്ലെന്നാണ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്.
സോണിയ ഗാന്ധിക്ക് കപിൽ സിബൽ കത്തെഴുതിയിട്ടുണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നുണ്ടെന്ന് സിബൽ പറഞ്ഞിട്ടുണ്ട്. ആളുകൾ വരും പോകും, കോൺഗ്രസ് വലിയ പാർട്ടിയാണ്. വലിയ പാർട്ടിയിൽ നിന്ന് ആളുകൾ പോകുന്നത് സ്വാഭാവികമാണ്. ഇതിനൊന്നും താൻ ആരെയും കുറ്റം പറയില്ലെന്നും കോൺഗ്രസിൽ എല്ലാവർക്കും വിശാലമായ സ്ഥലമുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് വിട്ട സിബൽ സമാജ് വാദി പാർട്ടി ടിക്കറ്റിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇത്രയും നാൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചെന്നും ഇനി സ്വതന്ത്രനായി രാജ്യത്തെ സേവിക്കാൻ സമയമായെന്നുമാണ് സിബൽ പറഞ്ഞത്.
30 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. ഇപ്പോൾ പാർട്ടി വിട്ട് സ്വതന്ത്രമായ പ്രവർത്തിക്കാൻ സമയമായി. ഒരു കാരണവശാലും കോൺഗ്രസിനെതിരെ സംസാരിക്കില്ല. പ്രതിപക്ഷ നേതാക്കളുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.
Comments