മുംബൈ: അസർബൈജാനിലേക്ക് സോളോ ട്രിപ്പിന് പോയ യുവാവിനെ കാണാതായതായി കുടുംബം. മുംബൈ സ്വദേശിയായ മണികാന്ത് കൊണ്ടവീട്ടിയെയാണ് കാണാതായത്. മണികാന്തിനെ കണ്ടെത്തുന്നതിനായി സഹായം അഭ്യർത്ഥിച്ച് സഹോദരൻ ധരൻ കൊണ്ടവീട്ടി സമൂഹമാദ്ധ്യമത്തിലൂടെ രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ മാസം 26 നാണ് മണികാന്ത് വീട്ടിൽ നിന്നും അസർബൈജാനിലേക്ക് തിരിച്ചത്. മെയ് 12 ന് ശേഷമാണ് മണികാന്തിനെ കാണാതായതെന്ന് സമൂഹമാദ്ധ്യമ ഗ്രൂപ്പിൽ സഹായം ആവശ്യപ്പെട്ട് ധരൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. കുടുംബാംഗങ്ങൾ അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങൾ മണികാന്ത് കാണുകയോ, മറുപടി നൽകുകയോ ചെയ്തിരുന്നില്ല. ഇതോടെ നിരവധി തവണ മണികാന്തുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. രണ്ട് ആഴ്ച കഴിഞ്ഞും മണികാന്തിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമാകാതിരുന്നതോടെയാണ് സഹായം അഭ്യർത്ഥിച്ച് സഹോദരൻ രംഗത്ത് വന്നത്.
വൈകാരികമായ കുറിപ്പാണ് ധരൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. മണികാന്ത് തന്റെ സഹോദരൻ മാത്രമല്ല ഉറ്റ സുഹൃത്താണെന്നും ധരൻ പറയുന്നു. മണികാന്തിനെ കാണാതെ ഉറങ്ങാനോ, ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. ഈ മാസം 12 ന് വൈകീട്ട് ഏഴ് മണിയോടെയാണ് സഹോദരനുമായുള്ള ബന്ധം നഷ്ടമായതെന്നും ധരൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
യാത്രകൾ ഇഷ്ടമുള്ള ആളാണ് മണികാന്ത്. അസർബൈജാനിലേക്ക് ഒറ്റയ്‌ക്ക് യാത്ര പോകുന്നുവെന്ന് പറഞ്ഞപ്പോൾ അത്ഭുതം തോന്നി. ഡൽഹിയിൽ നിന്നുമാണ് അസർബൈജാനിലേക്ക് തിരിച്ചത്. മെയ് 12 വരെ എല്ലാ ദിവസങ്ങളിലും യാത്രകളുടെ ചിത്രങ്ങളും, വിവരങ്ങളും വാട്‌സ് ആപ്പിലൂടെ അറിയിച്ചിരുന്നു. തങ്ങളുടെ സന്ദേശങ്ങൾ കാണാതെ ആയതോടെ നെറ്റ്‌വർക്ക് തകരാറായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും വിവരം ഉണ്ടായില്ല. പിന്നീട് ഗൂഗിൾ അക്കൗണ്ട് വഴി ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഏതോ ഗുഹയ്‌ക്കുള്ളിൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതോടെ ഏറെ ഭയപ്പെട്ടെന്നും ധരൻ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രധാനമന്ത്രി എന്നിവരുടെ ഓഫീസുകളുമായി ബന്ധപ്പെട്ടെന്നും ധരൻ പറഞ്ഞു.
Comments