ന്യൂഡൽഹി : വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുന്നതിന് വേണ്ടി സ്‌റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐഎഎസ് ഓഫീസറായ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കാണ് സ്ഥലം മാറ്റിയത്. ഭാര്യയും സഹപ്രവർത്തകയുമായ റിങ്കു ദുഗ്ഗയ്‌ക്ക് അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റം ലഭിച്ചു. സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി ത്യാഗരാജ് സ്റ്റേഡിയത്തിലാണ് ഇവർ വളർത്തുനായയെ ഇവനിംഗ് വാക്കിന് കൊണ്ടുവന്നത്.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, 1994 ബാച്ചിലെ ഐഎഎസ് ഓഫീസറെ ഡൽഹിയിൽ നിന്ന് അവരുടെ പുതിയ പോസ്റ്റിംഗിലേക്ക് ഉടനടി സ്ഥലം മാറ്റണമെന്നാണ് നിർദ്ദേശം. നിലവിൽ ഡൽഹി റവന്യൂ കമ്മീഷണറും ഡൽഹി പരിസ്ഥിതി വകുപ്പ് സെക്രട്ടറിയുമാണ് ഖിർവാർ.
ഖിർവാറും ഭാര്യയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള വാർത്തയിൽ ആഭ്യന്തര മന്ത്രാലയം ഡൽഹി ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ചീഫ് സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് ഇവരെ സ്ഥലം മാറ്റാൻ ഉത്തരവിട്ടത്.
ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ സഞ്ജീവ് ഖിർവാർ എന്നും വൈകുന്നേരം സ്റ്റേഡിയം കാലിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നതായി കായിക പരിശീലകൻ പരാതിപ്പെട്ടിരുന്നു. തന്റെ നായയെ അത്ലറ്റിക്സ് ട്രാക്കിലൂടെ നടത്തണമെന്നും അത് കാരണം വൈകുന്നേരം 6:45 ന് സ്റ്റേഡിയം ഒഴിഞ്ഞുതരണമെന്നുമാണ് ഉദ്യോഗസ്ഥൻ ആളുകളോട് നിർദ്ദേശിച്ചത്. ഇത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഉന്നതരുടെ ശ്രദ്ധയിൽ പെട്ടത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ കായിക സൗകര്യങ്ങളും കായിക താരങ്ങൾക്കായി രാത്രി 10 മണി വരെ തുറന്നിടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിക്കുകയായിരുന്നു.
Comments