ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുടുംബത്തിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ്. ഇവർക്കായി ജില്ലയിൽ ശക്തമായ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കുട്ടിയും കുടുംബവും ഈരാറ്റുപേട്ടയിൽ ഉണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
എറണാകുളം തോപ്പുംപടി സ്വദേശിയാണ് കുട്ടി എന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് വീട്ടിൽ എത്തിയിരുന്നു. എന്നാൽ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. പോലീസ് എത്തുന്നതറിഞ്ഞ് ഇവർ നേരത്തെ ഒളിവിൽ പോയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുട്ടിയെ റാലിയ്‌ക്കായി എത്തിച്ചത് പോപ്പുലർഫ്രണ്ട് സജീവ പ്രവർത്തകൻ ആയ അച്ഛൻ അഷ്‌കർ ആണ്. ഒളിവിൽ പോകാൻ ഇവർക്ക് പോപ്പുലർഫ്രണ്ട് നേതൃത്വത്തിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കുടുംബത്തെ കണ്ടെത്തിയാൽ ഇവർക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. ഇരുവരും സംസ്ഥാനംവിട്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
അതേസമയം അന്വേഷണം ഊർജിതമാണെന്ന് പറയുമ്പോഴും കേസിലെ ഒന്നാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ജില്ലാസെക്രട്ടറി മുജീബിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളും ഒളിവിലാണ്. മുദ്രാവാക്യം ഏറ്റു വിളിച്ച കണ്ടാലറിയാവുന്നവർക്കെതിരെ കേസ് എടുത്താണ് എഫ്‌ഐആർ ഇട്ടത്. ഇവരെ ആരെയും തന്നെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.
കേസിൽ രാഷ്‌ട്രീയ സമ്മർദ്ദം ഉണ്ടെന്നാണ് ബിജെപി അടക്കം ആരോപിക്കുന്നത്. ആരോപണങ്ങൾ ശരിവെക്കുന്ന നിലയിൽ അന്വേഷണം ഇഴയുന്നതായി നിയമവിദഗ്ധരും ചൂണ്ടികാട്ടുന്നു.വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments