തൃശൂർ: കാഞ്ഞാണി-അന്തിക്കാട് റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച. കിണറായി മാറിയ റോഡിൽ നിന്ന് വെളളം കോരിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി കുളിപ്പിച്ചായിരുന്നു മഹിളാ മോർച്ചയുടെ പ്രതിഷേധം.
അന്തിക്കാട് – കാഞ്ഞാണി- ചാവക്കാട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന രണ്ടാം ഘട്ട സമരത്തിലാണ് വേറിട്ട പ്രതിഷേധം നടന്നത്. റോഡിലെ കുഴികൾ വലുതായി കിണർ രൂപത്തിലായിട്ടും പരിഹാരം കാണാത്ത പൊതുമരാമത്ത് വകുപ്പിന്റെ കണ്ണ് തുറപ്പിക്കാനായിരുന്നു നടപടി.
മണലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മഹിളാ മോർച്ച പ്രസിഡന്റ് ശ്രുതി അധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി ഝാൻസി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി മണലൂർ മണ്ഡലം ഭാരവാഹികളായ ധനീഷ്, അഞ്ജലി, ജീന സുധീർ തുടങ്ങിയവർ പങ്കെടുത്തു.
Comments