ആലപ്പുഴ : ആലപ്പുഴയിൽ റാലിക്കിടെ കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ. 18 നേതാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പരിപാടിയുടെ സംഘാടകർ എന്ന നിലയിലാണ് നടപടി.
മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കി എന്ന കുറ്റത്തിനാണ് ആലപ്പുഴയിലെ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 24 പോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. കുട്ടി വിളിയ്‌ക്കുന്ന മുദ്രാവാക്യം ചുറ്റും നിന്ന് ഇവർ ഏറ്റുവിളിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ നേരത്തെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണവും നടപടികളും വേഗത്തിൽ ആക്കിയത്. പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.
ഒളിവിൽ പോയ കുട്ടിയെയും കുടുംബത്തെയും കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിലധികമായി പോലീസ് ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കുട്ടിയെ പിടികൂടാത്തതിൽ പോലീസിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്.
Comments