ന്യൂഡൽഹി: ഒല എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് തകരുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ വിശദീകരണവുമായി കമ്പനി. നിരവധി പേർ തകർന്ന സ്‌കൂട്ടറുകളുടെ ചിത്രങ്ങളുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയതോടെയാണ് കമ്പനി വിശദീകരണം നൽകിയത്.ശക്തമായി ആഘാതമുണ്ടാക്കുന്ന അപകടങ്ങൾ കാരണമാണ് സസ്‌പെൻഷൻ തകരുന്നതെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് കമ്പനിയുടെ വാദം.
ഒലയുടെ 50,000 ത്തിലധികം സ്‌കൂട്ടറുകൾ ഇന്ന് നിരത്തിലുണ്ട്. ഇതുവരെ, 45 ദശലക്ഷം കിലോമീറ്റർ ഇവ ഇന്ത്യൻ റോഡുകളിൽ സഞ്ചരിച്ചു. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ ഒറ്റപ്പെട്ടതാണ്. ഉയർന്ന ആഘാതത്തിലുള്ള അപകടങ്ങൾ മൂലമാണ് ഫോർക്ക് പൊട്ടുന്നത്.ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളിലും റൈഡിങ് സാഹചര്യങ്ങളിലും ഞങ്ങളുടെ എല്ലാ സ്‌കൂട്ടറുകളും കർശന ഗുണനിലവാരവും പ്രകടനവും വിലയിരുത്തുന്നുണ്ട് എന്നാണ് കമ്പനി വിശദീകരണക്കുറിപ്പ് ഇറക്കിയത്.
ശ്രീനാഥ് മേനോൻ എന്നയാളാണ് ഒടിഞ്ഞ സ്‌കൂട്ടറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ആദ്യം പരാതി ഉന്നയിച്ചത്. ഇതിന് പിന്നാലെ നിരവധി പേർ സമാന അനുഭവം പങ്കുവെച്ച് രംഗത്തെത്തുകയായിരുന്നു.
നേരത്തെ ഒല സ്‌കൂട്ടറിൽ ഒറ്റ ചാർജിൽ 200 കിലോമീറ്റർ മൈലേജ് നേടുന്ന ഉപഭോക്താക്കൾക്ക് കമ്പനി സൗജന്യ സ്‌കൂട്ടർ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗെറുവ സ്‌കൂട്ടറാണ് സൗജന്യമായി നൽകുക.ഇത് എസ് 1 പ്രോയുടെ ലിമിറ്റഡ് എഡിഷൻ മോഡലാണ്. ഏകദേശം 1.40 ലക്ഷം രൂപയോളം വില വരും. ഓറഞ്ച് നിറത്തിലാണ് വാഹനമെത്തുന്നത്. 3.97 കിലോവാട്ട് ബാറ്ററിയും, 8.5 കിലോവാട്ട് മോട്ടറുമാണ് സ്‌കൂട്ടറിലുള്ളത്
Comments