കൊച്ചി: ജീവൻ വെടിയേണ്ടി വന്നാലും വനവാസി ഊരുകളിലേക്ക് ഇനിയും പോകുമെന്നും സത്യം വെളിവാക്കുമെന്നും സുരേഷ് ഗോപി. വനവാസി ഊരുകളിലേക്ക് പോകാൻ കേരള സർക്കാരിന്റെ അനുവാദം വേണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വനവാസി ഊരുകളിലേക്ക് പോകാൻ കഴിയില്ലെന്ന് പറഞ്ഞ് കേരള സർക്കാർ പുറത്തിറക്കിയ ഉത്തരവ് തിട്ടൂരമാണ്. അതിനാൽ ജീവൻ വെടിയേണ്ടി വന്നാലും ഇനിയും പോകുമെന്നും സത്യം വെളിവാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വനവാസികൾക്ക് വേണ്ടി പാർലമെന്റിലെ മൂന്ന് സ്ലോട്ടിൽ സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. അന്ന് സംസാരിച്ചതെല്ലാം കേരളത്തിൽ താൻ നേരിട്ട് കണ്ട വനവാസികളുടെ പ്രശ്‌നമാണ്. ഇപ്പോഴും വനവാസികളെ നമ്മുടെ സഹോദരങ്ങളായി കണക്കാക്കാൻ സാധിക്കാത്തവരുണ്ട്. അത്തരക്കാർക്ക് എ.എൻ രാധാകൃഷ്ണന് വോട്ട് ചെയ്യാതിരിക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും സുരേഷ് ഗോപി പറഞ്ഞു.
വനവാസികൾ നമ്മുടെ സഹോദരങ്ങളാണെന്നും പ്രീണനം നടക്കേണ്ടത് അവർക്ക് വേണ്ടിയാണെന്നും താൻ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കുന്നവരുണ്ടെങ്കിൽ എ.എൻ.ആർ തൃക്കാക്കരയിൽ വിജയിച്ചിരിക്കും. വനവാസികളുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി വയനാട്ടിലെത്തിയത്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ഇനിയെത്താൻ പോകുന്നത് കേന്ദ്ര ഗോത്രകാര്യവകുപ്പ് മന്ത്രി അർജ്ജുൻ മുണ്ഡെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
വർഷങ്ങളായി കോൺഗ്രസിന്റെ ലോക്‌സഭ മണ്ഡലമായി തുടർന്നിരുന്ന അമേഠിയിൽ ബിജെപിയുടെ വനിത എംപി അധികാരത്തിലെത്തിയതോടെ വന്ന മാറ്റങ്ങളും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടപ്പിലാക്കിയ മാറ്റങ്ങൾക്ക് സമാനമായി തൃക്കാക്കരയെ അടിമുടി മാറ്റാൻ എഎൻ രാധാകൃഷ്ണന് സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എഎൻആറിനെ എംഎൽഎ ആക്കിയാൽ അദ്ദേഹത്തോടൊപ്പം ചേർന്ന് തൃക്കാക്കര മണ്ഡലത്തിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും തന്നെ എംപിയോ എംഎൽഎയോ ആക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Comments