ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി ജാമിയത്ത് ഉലമ ഇ ഹിന്ദ്. എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാക്കുന്ന നയത്തിനെതിരെ ഉത്തർപ്രദേശിലെ ദിയോബന്ദിൽ ചേർന്ന യോഗത്തിലാണ് മുസ്ലീം സംഘടന പ്രമേയം പാസാക്കിയത്. ഏകീകൃത സിവിൽ കോഡ് വ്യക്തിനിയമം പാലിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുമെന്നും അതിനാൽ ഇത് ഇന്ത്യൻ ഭരണഘടന നൽകുന്ന ഉറപ്പുകൾക്ക് വിരുദ്ധമാണെന്നുമാണ് മുസ്ലീം സംഘടനയുടെ വാദം.
ഇസ്ലാമിക നിയമത്തിൽ ഇടപെടുന്നത് ഒരു മുസ്ലീമും അംഗീകരിക്കുന്നില്ല. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിക്കൊണ്ട് ഏതെങ്കിലും സംസ്ഥാന സർക്കാർ തെറ്റ് ചെയ്താൽ, മുസ്ലീങ്ങൾ അത് അംഗീകരിക്കില്ല. അതിനെതിരെ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സംഘടന പറഞ്ഞു. ഇത് ഭരണഘടനയെ പൂർണമായും അവഗണിക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
മതം, ലിംഗഭേദം മുതലായവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായ വ്യക്തിനിയമങ്ങൾ രൂപീകരിക്കുന്നതിനുള്ള നയമാണ് ഏകീകൃത സിവിൽ കോഡ്. ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കുമെന്ന് നേതാക്കന്മാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുസ്ലീം സംഘടനയുടെ നീക്കം.
ഇത് കൂടാതെ ഗ്യാൻവാപി ഉൾപ്പെടെയുള്ള മസ്ജിദുകളിൽ സർവ്വേ നടത്തുന്നതിനെതിരെയും സംഘടന പ്രമേയം പാസാക്കിയിട്ടുണ്ട്. തങ്ങൾക്ക് പാകിസ്താനിലേക്ക് പോകാൻ അവസരം ലഭിച്ചിരുന്നെന്നും എന്നാൽ പോകാതിരുന്നതാണെന്നും ജാമിയത്ത് ഉലമ നേതാവ് മൗലാന മുഹമ്മദ് ആസാദ് മഅദനി പറഞ്ഞു. മുസ്ലീങ്ങളെ സ്വന്തം രാജ്യത്ത് അപരിചിതരാക്കിക്കൊണ്ട് ഇസ്ലാമോഫോബിയ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും മൗലാന കൂട്ടിച്ചേർത്തു.
Comments