കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കൽ സുധീർ (45), എരമം ഓലിപറമ്പിൽ സാദിഖ് (43), ഓലിപ്പറമ്പിൽ ഷമീർ ( 38 ), പയ്യപിള്ളി ഷഫീഖ് (38), ഏലൂക്കര അത്തനാട്ട് അൻവർ (42), ഉളിയന്നൂർ പല്ലേരിക്കണ്ടം കാസിം (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
ആലുവ കമ്പനിപ്പടിയിൽ വച്ചാണ് യഹിയ തങ്ങളെ പോലീസ് വാഹനം തടഞ്ഞു നിർത്തി സംഘം മോചിപ്പിക്കാൻ ശ്രമിച്ചത്.അമ്പതോളം പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ജനമഹാ സമ്മേളനത്തിന്റെ സംഘാടകൻ എന്ന നിലയിൽ മതസ്പർദ വളർത്താൻ അവസരം ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് യഹിയ തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ പെരുമ്പിലാവിലെ വീട്ടിലെത്തിയായിരുന്നു നടപടി.യഹിയയുമായി സഞ്ചരിച്ച പോലീസ് വാഹനം തൃശ്ശൂർ, ആലുവ, കുമ്പളം ടോൾ പ്ലാസ, ആലപ്പുഴ കലവൂർ എന്നിവിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടഞ്ഞിരുന്നു.
ഇന്നലെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച മാർച്ചിലും ഹൈക്കോടതിക്ക് എതിരെ വിവാദ പരാമർശം യഹിയ നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് റാലിയ്‌ക്കിടെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യം വിളിയിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ജഡ്ജിമാരെ അപകീർത്തിപ്പെടുത്തിക്കൊണ്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയാ തങ്ങൾ രംഗത്തെത്തിയത്.
ഹൈക്കോടതി ജഡ്ജിമാർ ധരിക്കുന്നത് കാവി അടിവസ്ത്രമാണെന്നാണ് യഹിയാ തങ്ങൾ ആരോപിച്ചത്. ‘ ഇപ്പോൾ കോടതികൾ പെട്ടെന്ന് ഞെട്ടിപ്പോകാറുണ്ട്. നമ്മുടെ ആലപ്പുഴ റാലിലെ മുദ്രാവാക്യങ്ങൾ കേട്ട് ഹൈക്കോടതി ജഡ്ജിമാർ ഞെട്ടിപ്പോയെന്ന് പറയുന്നു. എന്താണ് കാരണമെന്ന് നിങ്ങൾക്കറിയുമോ ജഡ്ജിമാർ രോഷം കൊള്ളുന്നതിന് കാരണം, അവരുടെ അടിവസ്ത്രം പോലും കാവിയായത് കൊണ്ടാണ്. അത് കാവിയായത് മുതൽ, അവർ വേഗത്തിൽ ചൂടുപിടിക്കും. ശരിക്കും ശരീരമാകെ കത്തിപ്പോകുന്നത് പോലുണ്ടാവും. അത് ശരിക്കും നിങ്ങളെ ബുദ്ധിമുട്ടിക്കും ‘ എന്നാണ് യഹിയാ തങ്ങൾ പറഞ്ഞത്. ഇത് വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്.
Comments