ഇസ്ലാമാബാദ് : തന്റെ വസ്ത്രങ്ങളെല്ലാം വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഗോതമ്പ് എത്തിക്കുമെന്ന് വാഗ്ദാനം നൽകി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്താനിൽ ഭക്ഷ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നതോടെ ജനങ്ങൾ പട്ടിണിയിലായിരിക്കുകയാണ്. അവശ്യസാധനങ്ങൾക്ക് പോലും തീവിലയാണ്. ഈ സാഹചര്യത്തിലാണ് സാധനങ്ങളുടെ വില കുറയ്‌ക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ പത്ത് കിലോ ഗോതമ്പ് പൊടിയുടെ വില 400 രൂപയായി കുറയ്‌ക്കണമെന്ന് പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് ഖാന്, ഷെഹബാസ് ഷെരീഫ് അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇത് നടന്നില്ലെങ്കിൽ സ്വന്തം വസ്ത്രമെടുത്ത് വിൽക്കുമെന്നും ആ പണം കൊണ്ട് ആളുകൾക്ക് ഗോതമ്പ് വിലകുറച്ച് നൽകുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. തകര സ്റ്റേഡിയത്തിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ഷെരീഫ് നിർണായക പ്രഖ്യാപനം നടത്തിയത്.
രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിക്കാൻ കാരണം മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണെന്നും ഷെരീഫ് കുറ്റപ്പെടുത്തി. അഞ്ച് ദശലക്ഷം വീടുകളും പത്ത് ദശലക്ഷം പേർക്ക് ജോലിയും നൽകുമെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് പാലിക്കാൻ ഇമ്രാൻ ഖാന് സാധിച്ചില്ല എന്ന് മാത്രമല്ലെ രാജ്യത്തെ സമ്പൂർണ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു.
രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ കാരണവും ഇമ്രാൻ ഖാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവൻ ഇന്ധനവില വർദ്ധിച്ചപ്പോൾ പാകിസ്താൻ മാത്രം വിലകുറിച്ചു. അതുകൊണ്ടാണ് ഇപ്പോൾ വില വർദ്ധിച്ചത് എന്നാണ് ഷെരീഫിന്റെ വാദം. തന്റെ ജീവൻ ത്യജിച്ചിട്ടാണെങ്കിലും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് ഷെരീഫ് പറഞ്ഞു.
Comments