കൊച്ചി: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം പോപ്പുലർ ഫ്രണ്ടുമായി ധാരണയിലെന്ന് വി.ഡി സതീശൻ ആരോപിച്ചു. തൃക്കാക്കരയിൽ വോട്ടുറപ്പിക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിന് അനുമതി നൽകിയത്. മുൻ മന്ത്രിമാർ പോപ്പുലർ ഫ്രണ്ടുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വർഗീയ കക്ഷികളെ അഴിഞ്ഞാടാൻ അനുവദിയ്‌ക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലാവുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിന്റെ വോട്ട് കൂടുമെന്നും വലിയ പോളിംഗ് ശതമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കള്ളവോട്ട് ചെയ്യുന്നത് സിപിഎം ആണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടിന് കൂട്ടുനിന്നാൽ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുഡിഎഫിനു വോട്ട് വർദ്ധിക്കും. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം തനിക്കാണ്. വലിയ ഭൂരിപക്ഷത്തോടെ ജയിച്ചാൽ അത് കൂട്ടായ്മയുടെ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് തൃക്കാക്കരയിലെ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഉണ്ടായതിനെക്കാൾ കൂടിയ പോളിംഗ് ശതമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥ മോശമായതിനാൽ അതിനെ അതിജീവിക്കുന്നതിനായുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.
Comments