ലക്‌നൗ: ഉത്തർപ്രദേശിൽ ഭാര്യയെ മുത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ ഭർത്താവിനെതിരെ കേസ് എടുത്ത് പോലീസ്. റായ്ബറേലി സ്വദേശിയായ അബ്ദുൾ തസ്ലീമിനെതിരെയാണ് യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തത്. നിലവിൽ സൗദി അറേബ്യയിൽ ഉള്ള ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായാണ് യുവതി പരാതിയിൽ പറയുന്നത്.
10 വർഷം മുൻപായിരുന്നു യുവതിയും, അബ്ദുൾ തസ്ലീമും തമ്മിലുള്ള വിവാഹം. പ്രണയവിവാഹം ആയിരുന്നു ഇവർ തമ്മിൽ. ഇതോടെ യുവതിയ്‌ക്ക് വീട്ടുകാരുമായുള്ള ബന്ധം നഷ്ടമായി. ഇതിനിടെ 2019 ലാണ് ഇയാൾ സൗദി അറേബ്യയിലേക്ക് പോയത്.
ഭർത്താവ് വിദേശത്തേക്ക് പോയതു മുതൽ ഭർതൃമാതാവും ബന്ധുക്കളും ചേർന്ന് മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ ആരംഭിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഭർത്താവ് വിദേശത്തു നിന്നും അയക്കുന്ന പണം ഉൾപ്പെടെ കൈക്കലാക്കിയിരുന്നത് ഭർതൃവീട്ടുകാരാണ്. ഇക്കാര്യം യുവതി അബ്ദുൾ തസ്‌ലീമിനോട് പറഞ്ഞു. എന്നാൽ ഇത് വിശ്വസിക്കാതെയിരുന്ന ഇയാൾ ഫോണിലൂടെ മൊഴി ചൊല്ലുകയായിരുന്നു.
ഇക്കാര്യം ഭർതൃവീട്ടുകാരെ അറിയിച്ചപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആയിരുന്നു അവർ പറഞ്ഞത്. ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അബ്ദുൾ തസ്ലീമിന്റെ വീട്ടുകാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അബ്ദുൾ തസ്ലീമിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Comments