തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കളളവോട്ടിന് ശ്രമം. ഒരാളെ പോലീസ് പിടികൂടി. പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെന്റ് സ്‌കൂളിലെ 66ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്യാനെത്തിയാളെയാണ് പോലീസ് അസ്റ്റ് ചെയ്തത്.
സ്ഥലത്തില്ലാത്ത സഞ്ജു ടിഎം എന്നയാളുടെ പേരിലാണ് കള്ളവോട്ടിന് ശ്രമിച്ചത്. ബൂത്തിലുണ്ടായിരുന്ന എൻഡിഎ, യുഡിഎഫ് പ്രവർത്തകരാണ് കള്ളവോട്ട് ശ്രമം കണ്ടെത്തിയത്. തുടർന്ന് ഇവർ സുരക്ഷാ ചുമതലയിലുളള പോലീസിനെ അറിയിക്കുകയായിരുന്നു. പിറവം പാമ്പാക്കുടി സ്വദേശി ആൽവിനാണ് പിടിയിലായത്. ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവാണെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു
സഞ്ജു മുംബൈയിൽ ജോലിയിലാണ്. സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടവരുടെയും പട്ടിക കളളവോട്ട് തടയാനായി നേരത്തെ തന്നെ യുഡിഎഫ് കൈമാറിയിരുന്നതായി മുഹമ്മദ് ഷിയാസ് ചൂണ്ടിക്കാട്ടി. ഇന്നലെ രാത്രിയും ഈ പട്ടികകൾ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറാൻ ശ്രമിച്ചിരുന്നെങ്കിലും 66 ാം നമ്പർ ബൂത്തിലെ ഓഫീസർ ഇത് വാങ്ങിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് ഉൾപ്പെടെ പരാതി നൽകിയതായും പട്ടികയും കൈമാറിയതായി അദ്ദേഹം പറഞ്ഞു.
നേരത്തെയും യുഡിഎഫ് ഈ പട്ടിക ജില്ലാ അധികാരികൾക്ക് കൈമാറിയിരുന്നു. കള്ളവോട്ട് ആരോപണമുയർന്ന ബൂത്തുകളിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. മണ്ഡലത്തിലെ നസ്രത്തുൽ എൽപി സ്‌കൂളിൽ എൽഡിഎഫ് ചേർത്ത അഞ്ച് കള്ളവോട്ടുകൾ കണ്ടെത്തിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഈ ബൂത്ത് പരിസരത്ത് സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
Comments