പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ ക്ലാസിക് പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ചിനെ തോൽപിച്ച് റാഫേൽ നദാൽ സെമി ഫൈനലിൽ. 6-2, 4-6, 6-2, 7-6 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം.
ആദ്യ സെറ്റ് നദാൽ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ ജ്യോക്കോവിച്ച് ഉജ്ജ്വല തിരിച്ചുവരവ് നടത്തി. പക്ഷെ നദാലിന്റെ ഫോമിന് മുൻപിൽ അത് നിഷ്പ്രഭമാകുകയായിരുന്നു. പതിമൂന്ന് തവണ ചാമ്പ്യനാണ് നദാൽ. ജർമനിയുടെ അലക്‌സാണ്ടർ സ്വരേവയാണ് സെമിയിൽ നദാലിനെ നേരിടുക. ഞായറാഴ്ചയാണ് ഫൈനൽ.
കളിമൺ കോർട്ടിലെ ആധിപത്യം ഒരിക്കൽകൂടി ഉറപ്പിക്കുന്നതായിരുന്നു നദാലിന്റെ വിജയം. റോളണ്ട് ഗാരോസിൽ 13 തവണ കിരീടം നേടിയിട്ടുളള താരമാണ് റഫേൽ നദാൽ. കഴിഞ്ഞ തവണ സെമിയിൽ ജ്യോക്കോവിച്ചിനോട് നദാൽ പരാജയപ്പെട്ടിരുന്നു.
കരിയറിലെ 21 ാം ഗ്രാൻഡ് സ്ലാം കിരീടത്തിനായിട്ടാണ് ജ്യോക്കോവിച്ച് ഇറങ്ങിയത്. നിലവിൽ 20 കിരീടങ്ങൾ നേടിയിട്ടുളള ജ്യോക്കോവിച്ച് റോജർ ഫെഡറർക്ക് ഒപ്പമാണ്. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബോപ്പണ്ണയും ഡച്ച് താരം മാറ്റെ മിഡിൽകൂപ്പും സെമിയിൽ കടന്നിട്ടുണ്ട്.
Comments