ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റ് പുരോഹിതന്മാർക്കൊപ്പമാണ് ശ്രീകോവിലിന്റെ പൂജ നടത്തി തറക്കല്ലിട്ടത്. ഇതോടെ ക്ഷേത്ര നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാമക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട 90 മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും സന്യാസിമാരും ചടങ്ങിൽ പങ്കെടുത്തു.
ശ്രീകോവിൽ നിർമ്മാണത്തിനുള്ള ശിലാപൂജ ചടങ്ങിലാണ് യോഗി ആദിത്യനാഥ് പങ്കെടുത്തത്. രാമാർച്ചന, ദുർഗ്ഗ സപ്താഷതി, രുദ്രാഭിഷേകം, രാമരക്ഷ സ്‌തോത്രം, വിഷ്ണു സഹസ്രനാമം, ഹനുമാൻ ചാലിസ, സുന്ദരകാണ്ഠം എന്നിവ ചൊല്ലിക്കൊണ്ടാണ് പൂജകൾ നടന്നത്. ദ്രാവിഡ മാതൃകയിൽ നിർമ്മിക്കുന്ന ശ്രീ രാം ലല്ല സദന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
അയോദ്ധ്യ ക്ഷേത്ര നിർമാണം 2025 ആകുന്നതോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമ്മാണച്ചെലവായി കണക്കുകൂട്ടുന്നത്. രാമ നവമി ദിവസം ഉച്ചയ്‌ക്ക് സൂര്യരശ്മികൾ ജനലിലൂടെ രാം ലല്ലയുടെ വിഗ്രഹത്തിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്ര നിർമാണം. ആധുനിക ആർട്ട് ഡിജിറ്റൽ മ്യൂസിയം, സന്യാസിമാർക്കായുള്ള ഇടം,ഓഡിറ്റോറിയം, ഭരണനിർവഹണ കാര്യാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.
മുംബൈ,ഡൽഹി, മദ്രാസ്, ഗുവാഹത്തി എന്നിവിടങ്ങളിലെ ഐഐടിയിൽ നിന്നുള്ള വിദഗ്ധരുടെ മേൽ നോട്ടത്തിലാണ് രാമക്ഷേത്ര കോംപ്ലക്‌സ് നിർമ്മിക്കുന്നത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റൂർക്കി, എൽ ആന്റ് ടി, ടാറ്റ ഗ്രൂപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക എഞ്ചിനീയർമാരുടെ സംഘവും രാമക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണത്തിൽ പങ്കുചേരുന്നുണ്ട്.
Comments