തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ വ്യാപക കള്ളവോട്ടിന്റെ കൂടുതൽ തെളിവുകൾ ജനം ടിവിയ്‌ക്ക് ലഭിച്ചു. പൊന്നുരുന്നി സികെസി എൽപി സ്‌കൂളിലെ വോട്ടറായ സഞ്ജു ടി എം ന്റെ പേരിൽ ഡിവൈഎഫ്‌ഐ നേതാവായിരുന്നു കള്ളവോട്ട് ചെയ്തത്. യഥാർത്ഥ വോട്ടർ സഞ്ജു ജനം ടിവിയോട് സംസാരിച്ചു.
നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ തനിക്ക് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് സഞ്ജു പറയുന്നു. ഇത്തവണ തന്റെ പേരിൽ കള്ളവോട്ട് ചെയ്‌തെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. കഴിഞ്ഞ മൂന്ന് തവണയും വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. ആലപ്പുഴയിൽ ജോലി ചെയ്യുന്ന സഞ്ജുവിന് പലപ്പോഴും തിരഞ്ഞെടുപ്പുകളിൽ എത്താൻ സാധിക്കാറില്ലായിരുന്നു. എന്നാൽ അന്നെല്ലാം വോട്ട് ചെയ്യാത്തതിന്റെ പേരിൽ പട്ടികയിൽ നിന്ന് പേര് എടുത്ത് കളഞ്ഞതായിരിക്കും എന്നാണ് വിചാരിച്ചത്. ഇത്തവണ വോട്ട് ചെയ്യാമെന്ന് കരുതി എല്ലാം ശരിയാക്കി വെച്ചു.
തിരഞ്ഞെടുപ്പ് നടന്ന ദിവസം താൻ ആലപ്പുഴയിലായിരുന്നു. വൈകീട്ടാണ് കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. പിറ്റേന്ന് രാവിലെ പത്രം വായിച്ചപ്പോഴാണ് തന്റെ പേരിലാണ് കള്ളവോട്ട് നടന്നതെന്ന് മനസിലായത്. തന്റെ തിരിച്ചറിയൽ കാർഡിലെ ഫോട്ടോ വരെ കള്ളവോട്ട് ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ടെന്ന് സഞ്ജു പറഞ്ഞു. കള്ളവോട്ട് ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ പരിചയമില്ലെന്നും സഞ്ജു പറഞ്ഞു.
ഇലക്ഷൻ ബൂത്തിൽ നിന്ന ഏജന്റിന് സംശയം തോന്നിയതോടെയാണ് ഡിവൈഎഫഅഐ നേതാവിന്റെ കാർഡ് പരിശോധിച്ചത്. ഇത് കള്ളവോട്ടാണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമായി. എന്നാൽ കള്ളവോട്ട് ചെയ്തത് പിടികൂടിയപ്പോൾ ഡിവൈഎഫ്‌ഐ നേതാവ് തന്നെ വെറുതെ വിടണമെന്ന് അവിടെയുണ്ടായിരുന്ന ഏജന്റ്മാരോട് പറഞ്ഞതായാണ് വിവരം. ആർക്കും പ്രശ്‌നമില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തന്നെ വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് പറഞ്ഞതായും ഡിഐഎഫ്‌ഐ നേതാവ് പറഞ്ഞു. കള്ളവോട്ടിന് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
എൻഡിഎക്ക് കിട്ടേണ്ട വോട്ടുകളാണ് ഇത്തരത്തിൽ കള്ളവോട്ടിലൂടെ സിപിഎമ്മിലേക്ക് പോയത് എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി പ്രവർത്തകർ പറയുന്നു.
Comments