ശ്രീനഗർ: കശ്മീരിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കാൻ ഇടയായ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകരസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട്. പാകിസ്താന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരാണ് സംഘടനയ്‌ക്ക് പിന്നിൽ. കഴിഞ്ഞ ദിവസം പോലീസുകാരനെയും മകളെയും ആക്രമിച്ച സംഭവത്തിന് പിന്നിലും ടിആർഎഫ് തന്നെയായിരുന്നു.
ഷോപ്പിയാനിലെ സെഡോയിൽ വ്യാഴാഴ്ച രാവിലെയാണ് ഒടുവിലത്തെ ഭീകരാക്രമണം നടന്നത്. സ്വകാര്യ വാഹനമാണ് സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. ഗ്രനേഡോ ഐഇഡിയോ ആകാം സ്‌ഫോടനത്തിന് കാരണമായതെന്ന് കരുതുന്നു. പരിക്കേറ്റ സൈനികരുടെ ആരോഗ്യനില തൃപ്തികരമാണ്
ടിആർഎഫിന്റെ ബോംബാക്രമണത്തിന് പിന്നാലെയാണ് കുൽഗാമിൽ ബാങ്ക് മാനേജറെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയായ വിജയ് കുമാറാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയും പ്രദേശവാസികൾക്ക് നേരെയും തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ അടിയന്തിര കൂടിക്കാഴ്ച നടത്തുകയാണ്.
Comments