ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊലവിളി മുദ്രാവാക്യം വിളിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഫോർട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറിയായ ബാഷ എന്നു വിളിക്കുന്ന സിദ്ദീഖിനെയാണ് (53) പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
മെയ് 21-നായിരുന്നു കേസിനാസ്പദമായ പോപ്പുലർ ഫ്രണ്ട് റാലി ആലപ്പുഴയിൽ നടന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ ചുമലിലിരുന്ന കുട്ടി റാലിക്കിടെ കൊലവിളി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ തൊട്ടുപിന്നാലെ വൈറലാകുകയും ചെയ്തു. കനത്ത വിമർശനമുയരുകയും ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുകയും ചെയ്തതിന് പിന്നാലെ ഹൈക്കോടതിയും സംഭവത്തിൽ വിമർശനം അറിയിച്ചിരുന്നു. ഇതോടെയാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ പിതാവുൾപ്പെടെയുളളവർ തുടർന്ന് അറസ്റ്റിലായി.
ഇതിനിടെ കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചത് തൃപ്പൂണിത്തുറ സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി. വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പിതാവ് വിട്ടുനൽകിയെന്നും മുദ്രാവാക്യം വിളിക്കുന്ന കാര്യം പിതാവിന് നേരത്തെ അറിയാമായിരുന്നുവെന്നും പോലീസ് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Comments