തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് മികച്ച ലീഡോടെ മുന്നേറുകയാണ്. വോട്ടെണ്ണൽ അവസാനത്തോട് അടുക്കുമ്പോൾ 22000 കടന്നിരിക്കുകയാണ് ഉമ തോമസിന്റെ ലീഡ്. പിടി തോമസിന്റെ ഭൂരിപക്ഷത്തെ കടത്തിവെട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ പിൻഗാമിയും യുഡിഎഫിന്റെ വനിതാ എംഎൽഎയുമാകാൻ ഉമാ തോമസ് തയ്യാറെടുക്കുന്നത്. എന്നാൽ ചിത്രത്തിൽ പോലും ഇല്ലാതിരുന്ന ട്വന്റി 20 വോട്ടുകൾക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.
ഉമാ തോമസിന് ലഭിക്കുന്ന വലിയ ലീഡിൽ ട്വന്റി 20 ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് തന്നെ ഉത്തരം നൽകാനാകും. 2016 ൽ മത്സരത്തിനിറങ്ങിയ ട്വന്റി 20 ക്ക് അന്ന് പതിമൂവായിരത്തിൽ ഏറെ വോട്ടുകൾ ലഭിച്ചിരുന്നു. കോൺഗ്രസിന് 61451, ഇടതുപക്ഷത്തിന് 49455, ബി.ജെ.പി.ക്ക് 21247 എന്ന നിലയിലായിരുന്നു വോട്ടുകൾ.
എന്നാൽ ഇത്തവണ ട്വിന്റി 20 മത്സരത്തിനിറങ്ങാതെ മാറിനിന്നു. ആം ആദ്മിയുമായി ചേർന്ന് മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റി. തൃക്കാക്കര തിരഞ്ഞെടുപ്പിന് രാഷ്‌ട്രീയ പ്രാധാന്യമില്ലെന്നും അടുത്ത പൊതുതിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്നുമായിരുന്നു അവരുടെ നിലപാട്. ഈ വോട്ടുകളെല്ലാം കോൺഗ്രസിന്റെ പെട്ടിയിലേക്കാണ് പോയത് എന്ന് അനുമാനിക്കാവുന്ന തരത്തിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.
കിറ്റക്‌സിൽ നിരന്തരം മിന്നൽ പരിശോധനകളും റെയ്ഡുകളും നടത്തിയ സർക്കാരിനെതിരെ സാബു ജേക്കബ് രംഗത്തെത്തുകയായിരുന്നു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറഞ്ഞ സാബു ജേക്കബിനെ തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾ നിക്ഷേപം നടത്താനും ക്ഷണിച്ചിരുന്നു. കേരളവുമായി ഇനിയൊരു വ്യവസായിക ഇടപാടുകൾക്കും ഇല്ലെന്നാണ് സാബു ജേക്കബ് അന്ന് പറഞ്ഞത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഒരു മാസത്തോളം തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുകയും ജാതിമതാടിസ്ഥാനത്തിൽ വീട് കയറി വോട്ട് തേടുകയും ചെയ്ത ഇടതുപക്ഷ നേതാക്കളെ തൃക്കാക്കരയിൽ നിന്നും പുറത്താക്കാന് സഹായിച്ചത് ട്വന്റി 20 വോട്ടുകളാണെന്നാണ് വിലയിരുത്തൽ. പിണറായിക്ക് സാബു തോമസ് കൊടുത്ത എട്ടിന്റെ പണിയാണ് ഇതെന്നും അനുമാനിക്കാം.
Comments